ബെംഗളൂരു: ബസവനഗുഡി ഗാന്ധി ബസാറിൽ പുതുതായി ഉദ്ഘാടനം ചെയ്ത മൾട്ടി ലെവൽ കാർ പാർക്കിംഗ് (MLCP) സമുച്ചയം സമീപത്തെ ആഡംബര കാർ ഷോറൂം വൻതോതിൽ കൈയേറുന്നതായി പരാതി. പൊതുജനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന പാർക്കിംഗ് കേന്ദ്രത്തിലെ ഒരു നില മുഴുവനായി മാസവാടകയ്ക്ക് എടുത്തെന്നാണ് കാർ റീട്ടെയിലർമാരുടെ അവകാശവാദം. ഇതോടെ സാധാരണക്കാരായ സന്ദർശകർക്ക് വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ മെയ് 1-ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്ത ഈ പാർക്കിംഗ് കോംപ്ലക്സിൽ 120 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ, സമുച്ചയത്തിൽ ഭൂരിഭാഗവും സമീപത്തെ ഷോറൂമിൽ നിന്നുള്ള പുത്തൻ ആഡംബര കാറുകളാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇവയിൽ പലതും രണ്ട് സ്ലോട്ടുകൾ കൈയടക്കി അലക്ഷ്യമായാണ് നിർത്തിയിട്ടിരിക്കുന്നത്. പാർക്കിംഗ് കേന്ദ്രത്തിലെ എൽ.ഇ.ഡി ബോർഡിൽ 90 ഒഴിഞ്ഞ സ്ലോട്ടുകൾ ഉണ്ടെന്ന് കാണിക്കുമ്പോഴും, ഉള്ളിൽ സ്ഥലം ഇല്ലാത്തതിനാൽ നിരവധി വാഹനങ്ങൾക്ക് മടങ്ങേണ്ടി വന്നതായി ചൂണ്ടിക്കാട്ടി ഒരു യാത്രക്കാരൻ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ചിത്രങ്ങൾ സഹിതം പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പാർക്കിംഗ് കരാറുകാരന് പ്രതിമാസ ഫീസ് നൽകി 24 പാർക്കിംഗ് സ്ലോട്ടുകളുള്ള ഒരു നില മുഴുവനായി തങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കാർ ഷോറൂം ജീവനക്കാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇതിനുള്ള തുക നൽകുന്നുണ്ടെന്നും ‘റിസർവ്ഡ് പാർക്കിംഗ്’ എന്ന് കാണിച്ച് ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അവർ സമ്മതിച്ചു.
ബെംഗളൂരു സ്മാർട്ട് സിറ്റി പ്രോജക്ടിന് കീഴിൽ നിർമ്മാണം ആരംഭിച്ച് പിന്നീട് ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷന് (BCCC) കൈമാറിയതാണ് ഈ പദ്ധതി. സംഭവം വിവാദമായതോടെ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർക്കിംഗ് കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ബി.സി.സി.സി ചിക്കപേട്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രദീപ് കുമാർ അറിയിച്ചു.
പാർക്കിംഗ് സ്ഥലം കമ്പനികൾക്ക് ഉപകരാറായി നൽകാൻ കോർപ്പറേഷൻ അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത ഉടമകൾക്ക് പ്രതിമാസ പ്ലാൻ അനുസരിച്ച് ദിവസേനയോ തുടർച്ചയായോ വാഹനം പാർക്ക് ചെയ്യാൻ അനുവാദമുണ്ട്, എന്നാൽ കമ്പനികൾക്ക് കൂട്ടത്തോടെ സ്ഥലം നൽകാനാകില്ല. പുതുതായി തുടങ്ങിയതിനാൽ നിലവിൽ പാർക്കിംഗ് സമുച്ചയത്തിൽ വാഹനങ്ങൾ കുറവാണെന്നും, ഗാന്ധി ബസാർ മേഖലയിൽ ട്രാഫിക് പോലീസിന്റെ എൻഫോഴ്‌സ്‌മെന്റ് ശക്തമാകുന്നതോടെ കൂടുതൽ ആളുകൾ ഈ പെയിഡ് പാർക്കിംഗ് സൗകര്യം ഉപയോഗിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
