കോട്ട: തിരുവനന്തപുരം–ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. കോട്ട റെയിൽവേ ഡിവിഷന് കീഴിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. മധ്യപ്രദേശിലെ വിക്രംഗഡ് ആലോട്ട്, ലുനീർച്ച സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് തീപിടിത്തമുണ്ടായത്. അപകടത്തെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരാവുകയും ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. റെയിൽവേ അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തീപിടിത്തമുണ്ടായ ഉടൻ തന്നെ കോട്ടയിൽ നിന്ന് അപകട ദുരിതാശ്വാസ ട്രെയിൻ (ART) സംഭവസ്ഥലത്തേക്ക് അയച്ചതായി സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ സൗരഭ് ജെയിൻ അറിയിച്ചു. ബാധിക്കപ്പെട്ട കോച്ചുകളിലെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും നിലവിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രെയിനിന്റെ തേർഡ് എസി (3 AC) കോച്ചിലും അതിനോട് ചേർന്നുള്ള എസ്.എൽ.ആർ (സീറ്റിംഗ് കം ലഗേജ് റേക്) കോച്ചിലുമാണ് തീപിടിത്തമുണ്ടായതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. മിനിറ്റുകൾക്കകം തീ അതിവേഗം പടരുകയും ഇരു കോച്ചുകളെയും പൂർണ്ണമായി വിഴുങ്ങുകയുമായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ യാത്രക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. കമ്പാർട്ടുമെന്റുകളിൽ കട്ടിപ്പുക നിറഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഉടൻ തന്നെ ട്രെയിൻ നിർത്തിയിടുകയും യാത്രക്കാർ സാധനസാമഗ്രികളുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുകയും ചെയ്തു. എന്നാൽ പരിഭ്രാന്തിക്കിടയിൽ പലർക്കും തങ്ങളുടെ ലഗേജുകൾ കോച്ചിനുള്ളിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
അപകടത്തെത്തുടർന്ന് കോട്ട റെയിൽവേ സ്റ്റേഷനിൽ എമർജൻസി സൈറണുകൾ മുഴക്കുകയും കോട്ട ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു. മെഡിക്കൽ സംഘം, രക്ഷാപ്രവർത്തകർ, റെയിൽവേ റിലീഫ് ടീമുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി. തീ കൂടുതൽ കോച്ചുകളിലേക്ക് പടരാതിരിക്കാൻ റെയിൽവേ ജീവനക്കാർ സമയബന്ധിതമായി ഇടപെട്ട് കത്തിയ രണ്ട് കോച്ചുകളും ട്രെയിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർപെടുത്തി മാറ്റി. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി റെയിൽവേ ജീവനക്കാർ ഈ റൂട്ടിലെ ഓവർഹെഡ് ഇലക്ട്രിക് (OHE) പവർ സപ്ലൈ ഉടൻ തന്നെ വിച്ഛേദിച്ചു. ഇതേത്തുടർന്ന് കോട്ട റെയിൽവേ ഡിവിഷന് കീഴിലുള്ള ഈ സെക്ഷനിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരെ സഹായിക്കുന്നതിനും അടിയന്തര ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി റെയിൽവേ ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള സംഘങ്ങളെയും സംഭവസ്ഥലത്തേക്ക് അയച്ചതായി റെയിൽവേ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
