ബെംഗളൂരു: ഐ.പി.എൽ ആവേശം മുതലെടുത്ത് ഇൻസ്റ്റാഗ്രാം വഴി നടത്തിയ തട്ടിപ്പിൽ ബെംഗളൂരുവിലെ യുവ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് 1.46 ലക്ഷം രൂപ നഷ്ടമായി. ബി. നാരായണപുര സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് ടിക്കറ്റ് ചതിക്കുഴിയിൽ വീണത്. സംഭവത്തിൽ മഹാദേവപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വി.ഐ.പി വാഗ്ദാനവും വ്യാജ ഇമെയിലും
എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടർ സീനിയർ സൂപ്പർവൈസർ സുമിത് ബിസ്വാൾ എന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ യുവാവിനെ സമീപിച്ചത്. ഞായറാഴ്ച നടക്കുന്ന ആർ.സി.ബി – സി.എസ്.കെ (RCB vs CSK) മത്സരത്തിന്റെ ടിക്കറ്റുകൾ നൽകാമെന്നായിരുന്നു വാഗ്ദാനം. വിശ്വാസം പിടിച്ചുപറ്റാനായി ടിക്കറ്റ് ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള വ്യാജ ഇമെയിൽ സന്ദേശവും ഇയാൾ അയച്ചു നൽകി.
രണ്ട് ടിക്കറ്റുകൾക്കായി 3,700 രൂപ വീതമാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് സെക്യൂരിറ്റി ഡെപ്പോസിറ്റ്, ഫുഡ് കൂപ്പണുകൾ, സുഹൃത്തുക്കൾക്കുള്ള അധിക തിരിച്ചറിയൽ കാർഡുകൾ എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
സ്വന്തം അക്കൗണ്ടും അമ്മയുടെ അക്കൗണ്ടും കാലിയായി
തട്ടിപ്പുകാരന്റെ വാക്കുകൾ വിശ്വസിച്ച യുവാവ് സ്വന്തം ബാങ്ക് അക്കൗണ്ടിലെ പരിധി കഴിഞ്ഞപ്പോൾ അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം കൈമാറി. പല ഘട്ടങ്ങളിലായി നടത്തിയ യു.പി.ഐ (UPI) ഇടപാടുകളിലൂടെ ആകെ 1,46,000 രൂപയാണ് തട്ടിപ്പുകാരൻ കൈക്കലാക്കിയത്.
സ്റ്റേഡിയത്തിന്റെ പത്താം നമ്പർ ഗേറ്റിന് സമീപം എത്തിയാൽ ടിക്കറ്റ് കൈമാറാം എന്നായിരുന്നു തട്ടിപ്പുകാരൻ പറഞ്ഞിരുന്നത്. എന്നാൽ അവിടെ എത്തിയ യുവാവിന് ടിക്കറ്റ് ലഭിച്ചതുമില്ല, പണം തിരികെ കിട്ടിയതുമില്ല. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം യുവാവ് തിരിച്ചറിഞ്ഞത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ടിക്കറ്റുകൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]