ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രിയെ മാറ്റുന്ന വിഷയം കോൺഗ്രസിലെ നാലോ അഞ്ചോ പേർമാത്രം തമ്മിലുള്ള ‘രഹസ്യ ഡീലാ’ണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ഇത് പരസ്യമായി ചർച്ചചെയ്യാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും ശിവകുമാർ ചൊവ്വാഴ്ച കനകപുരയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ചർച്ചചെയ്ത് പാർട്ടിയെ കുഴപ്പത്തിലാക്കാനും പാർട്ടിക്ക് ക്ഷീണമുണ്ടാക്കാനും താനില്ലെന്നും ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിക്കകത്തുണ്ടെന്ന കാര്യം അംഗീകരിക്കുന്നതാണ് ശിവകുമാറിന്റെ പ്രസ്താവന.
രാവിലെ ശിവകുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടിരുന്നു. ബെംഗളൂരുവിൽനിന്ന് ഡൽഹിക്കുപോകുകയായിരുന്ന ഖാർഗെയെ ബെംഗളൂരു വിമാനത്താവളം വരെ ശിവകുമാർ അനുഗമിച്ചു. അതേസമയം, അധികാരമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഖാർഗെയുമായി സംസാരിച്ചില്ലെന്ന് ശിവകുമാർ വ്യക്തമാക്കി.
‘സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് ഏഴരവർഷം പൂർത്തിയാക്കി. അടുത്ത ബജറ്റും താൻ അവതരിപ്പിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിട്ടുണ്ട്. ‘ഞാൻ വളരെ സന്തോഷവാനാണ്. സിദ്ധരാമയ്യ പാർട്ടിയെ വളർത്താനായി പ്രയത്നിച്ചയാളാണ്. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പും 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ഞങ്ങളെല്ലാം ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്.’-ശിവകുമാർ പറഞ്ഞു. നേതൃമാറ്റം പരസ്യമായി ചർച്ചചെയ്യേണ്ട വിഷയമല്ലെന്ന് ഡൽഹിയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു.
സർക്കാരിന്റെ കാലാവധിയുടെ രണ്ടരവർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ശിവകുമാറിന് കൈമാറണമെന്ന് നേരത്തെ പാർട്ടി ഹൈക്കമാൻഡ് ധാരണയാക്കിയിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെ പഴയ ധാരണ നടപ്പാക്കാത്തതിൽ ശിവകുമാർ അതൃപ്തനാണെന്നാണ് സൂചന. ശിവകുമാറിനുവേണ്ടി ഹൈക്കമാൻഡിൽ സമ്മർദംചെലുത്താൻ അദ്ദേഹത്തോടൊപ്പമുള്ള ആറ്് എംഎൽഎമാർ കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.