ബെംഗളൂരു: പൊതുജനങ്ങൾക്ക് അദ്ദേഹം ഒരു രാഷ്ട്രീയ തന്ത്രജ്ഞനാണ്, പ്രതിസന്ധികൾ പരിഹരിക്കുന്ന ‘ട്രബിൾ ഷൂട്ടറാണ്’, ഒപ്പം കരുത്തനായ ഒരു മന്ത്രിയുമാണ്. എന്നാൽ സ്വന്തം ബന്ധുക്കൾക്കും നാട്ടുകാർക്കും കനകപുര നിവാസികൾക്കും ഡി.കെ ശിവകുമാർ (ഡി.കെ.എസ്) ഇന്നും സിൽക്ക് ഷർട്ടുകളോട് പ്രിയമുള്ള, ക്രോസ്-കൺട്രി മത്സരങ്ങളിൽ മുന്നിലുണ്ടായിരുന്ന, രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഭാവിയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്ന ആ പഴയ രാജാജിനഗറുകാരൻ പയ്യൻ തന്നെയാണ്.
ബെംഗളൂരുവിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള കനകപുരയിലും പരിസര ഗ്രാമങ്ങളായ കോടിഹള്ളി, ദൊഡ്ഡാലഹള്ളി എന്നിവിടങ്ങളിലും ശിവകുമാറിന്റെ ജീവിതകഥ ഇവിടുത്തെ പാറക്കെട്ടുകൾ നിറഞ്ഞ ഭൂമിയുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു. നാട്ടുകാർ അദ്ദേഹത്തെ സ്നേഹത്തോടെ ‘ബണ്ഡെ’ (പാറ) എന്നാണ് വിളിക്കുന്നത്. കഠിനാധ്വാനവും കുടുംബ പശ്ചാത്തലവും ഈ പ്രദേശത്ത് അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങളുമാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെന്ന് ചെറുപ്പം മുതലേ അദ്ദേഹത്തെ അറിയുന്ന നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ശിവകുമാറിന്റെ കുട്ടിക്കാലത്തെക്കുറിച്ച് രസകരമായ പല ഓർമ്മകളും നാട്ടുകാർ പങ്കുവെക്കുന്നുണ്ട്. കുട്ടിക്കാലത്ത് നീന്തൽ പഠിപ്പിക്കുന്നതിനായി വീട്ടിലെ വലിയ കിണറ്റിലെ ആഴമേറിയ വെള്ളത്തിലേക്ക് മുതിർന്നവർ കുട്ടികളെ എടുത്തു എറിയുമായിരുന്നു. അങ്ങനെയൊരു തവണ വെള്ളത്തിൽ താഴ്ന്നുപോയ കൊച്ചു ശിവകുമാറിനെ കസിൻ മുടിയിൽ പിടിച്ചു വലിച്ചാണ് രക്ഷപ്പെടുത്തിയത്. ആ പേടി കാരണം അദ്ദേഹം പിന്നീട് ഒരിക്കലും നീന്താൻ ശ്രമിച്ചിട്ടില്ല.
ശിവകുമാറിന്റെ മുത്തശ്ശൻ ഗ്രാമത്തിലെ അതിശക്തനായ ഒരു നേതാവായിരുന്നുവെന്ന് പഴയകാല ആളുകൾ ഓർക്കുന്നു. മുത്തശ്ശൻ കുതിരപ്പുറത്ത് വരുമ്പോൾ ഭയം കാരണം ആളുകൾ വീടുകൾ പൂട്ടി ഒളിക്കുമായിരുന്നുവെന്നും, ആ ധൈര്യവും ആധിപത്യ സ്വഭാവവും ശിവകുമാറിന് കുടുംബപരമായി ലഭിച്ചതാണെന്നും അയൽവാസികൾ പറയുന്നു. 1980-കളുടെ മധ്യത്തിൽ കനകപുരയിൽ ഗ്രാനൈറ്റ് വ്യവസായം തഴച്ചുവളർന്നതോടെയാണ് അദ്ദേഹത്തിന് ‘ബണ്ഡെ’ എന്ന പേര് വീണത്. വലിയ കമ്പനികൾ ഇവിടേക്ക് വന്നപ്പോൾ ശിവകുമാർ ഭൂമി കൈകാര്യം ചെയ്യാനും ക്വാറികൾ നടത്താനും തുടങ്ങി.
ബെംഗളൂരുവിലെ രാജാജിനഗർ അഞ്ചാം ബ്ലോക്കിലെ വലിയൊരു കൂട്ടുകുടുംബത്തിലാണ് ശിവകുമാർ വളർന്നതെന്ന് അദ്ദേഹത്തിന്റെ കസിനും റിട്ടയേർഡ് കോളേജ് പ്രിൻസിപ്പലുമായ എം. വിക്രം ഓർക്കുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനായി വിക്രമിന്റെ പിതാവ് നിർമ്മിച്ച ആ വീട്ടിലാണ് ഡി.കെ.എസും മറ്റ് സഹോദരങ്ങളും ഒന്നിച്ച് താമസിച്ചിരുന്നത്. സ്കൂൾ കാലഘട്ടത്തിൽ തികച്ചും ഒരു വികൃതിപ്പയ്യനായിരുന്നു ശിവകുമാർ. അവിടുത്തെ കുസൃതികൾ അതിരുവിട്ടപ്പോൾ നാഷണൽ സ്കൂളിൽ നിന്നും ടി.സി നൽകി അദ്ദേഹത്തെ പുറത്താക്കി.
പിന്നീടാണ് ബാഷ്യം സർക്കിളിന് സമീപമുള്ള കാർമൽ സ്കൂളിലും തുടർന്ന് രാജാജിനഗറിലെ വിദ്യാവർദ്ധക സംഘത്തിലും സാദാശിവനഗറിലെ എച്ച്.കെ.ഇ.എസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂളിൽ പഠിക്കുമ്പോൾ ജാവലിൻ ത്രോയിലും ക്രോസ്-കൺട്രി ഓട്ടത്തിലുമെല്ലാം മികവ് തെളിയിച്ച ഒരു മികച്ച അത്‌ലറ്റായിരുന്നു അദ്ദേഹം. കൂടാതെ പച്ച, നീല തുടങ്ങിയ ഇളം നിറങ്ങളിലുള്ള പട്ടുഷർട്ടുകളോട് വലിയൊരു ഭ്രമവും അദ്ദേഹത്തിനുണ്ടായിരുന്നു.
മുൻകോപിയും ധിക്കാരിയുമായിരുന്ന ഡി.കെ ശിവകുമാറിന് പിന്നീട് വലിയൊരു മാറ്റമാണ് സംഭവിച്ചത്. 1992-1993 കാലഘട്ടത്തിൽ വിവാഹത്തിന് ശേഷം കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെച്ച് ഒരു സന്യാസിയെ കണ്ടുമുട്ടിയതോടെയാണ് അദ്ദേഹം ആത്മീയതയിലേക്ക് തിരിഞ്ഞത്. എതിരാളികൾ തനിക്കെതിരെ മന്ത്രവാദം പ്രയോഗിക്കുന്നുവെന്ന് കരുതിയാണ് രാഷ്ട്രീയക്കാർ ആത്മീയത അഭയം പ്രാപിക്കാറുള്ളതെന്നും എന്നാൽ ശിവകുമാറിന് പിന്നീട് അത് ആഴത്തിലുള്ള വിശ്വാസമായി മാറിയെന്നും ബന്ധുക്കൾ പറയുന്നു.
പട്ടുഷർട്ട് ഭ്രമം, ബണ്ഡെ’ എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
അധ്വാനം പരാജയപ്പെട്ടാലും പ്രാർത്ഥന പരാജയപ്പെടില്ലെന്ന് വിശ്വസിക്കുന്ന അദ്ദേഹം പിന്നീട് ഒരുപാട് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് പണം നൽകിയിട്ടുണ്ട്. പണ്ട് ആളുകളോട് വഴക്കിട്ടിരുന്ന അദ്ദേഹം ഇന്ന് വോട്ടർമാരെ ദൈവത്തെപ്പോലെയാണ് കാണുന്നത്. ഭാവിയെ നോക്കിക്കാണുമ്പോൾ, തന്റെ കസിൻ ഇനി വ്യക്തിപരമായ ആഗ്രഹങ്ങൾക്കോ സമ്പത്തിനോ വേണ്ടിയല്ല, മറിച്ച് കർണാടകയുടെ ചരിത്രത്തിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് എം. വിക്രം കൂട്ടിച്ചേർത്തു.
