ബെംഗളൂരു: വേനൽക്കാലത്ത് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി). മാർച്ച് 1 മുതൽ മേയ് 8 വരെയുള്ള കാലയളവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുടിവെള്ളം പാഴാക്കിയ 44 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ഇവരിൽ നിന്നായി ആകെ 2.2 ലക്ഷം രൂപ സ്പോട്ട് ഫൈനായി ഈടാക്കി.
നഗരത്തിലെ കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വെള്ളം പാഴാകുന്നത് തടയുന്നതിനുമുള്ള ബോർഡിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധന. നിലവിലുള്ള ജലസംരക്ഷണ നിയമപ്രകാരം നിയമലംഘനം നടത്തുന്നവരിൽ നിന്ന് 5,000 രൂപ വീതമാണ് പിഴയായി ഈടാക്കുന്നത്. ശുദ്ധീകരിച്ച കുടിവെള്ളം വാഹനം കഴുകൽ, ഗാർഡനിംഗ്, നിർമ്മാണ പ്രവർത്തനങ്ങൾ, റോഡ് വൃത്തിയാക്കൽ, അലങ്കാര ഫൗണ്ടനുകളുടെ പ്രവർത്തനം തുടങ്ങിയ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിലവിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. 2024-ൽ നഗരത്തിലുണ്ടായ കടുത്ത ജലക്ഷാമത്തെയും ഭൂഗർഭ ജലനിരപ്പിലെ ഇടിവിനെയും തുടർന്നാണ് ഇത്തരം കർശന നിരീക്ഷണങ്ങളിലേക്ക് അധികൃതർ കടന്നത്.
ബി.ഡബ്ല്യു.എസ്.എസ്.ബി പുറത്തുവിട്ട സോൺ തിരിച്ചുള്ള കണക്കുകൾ പ്രകാരം കിഴക്കൻ ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ 17 കേസുകളിൽ നിന്നായി 85,000 രൂപ പിഴ ഈടാക്കി. ഇതിൽ ഇ.ഇ(ഇ)-2 ഡിവിഷനിൽ മാത്രം 11 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറൻ, തെക്കൻ സോണുകളിൽ 12 വീതം നിയമലംഘനങ്ങൾ വീതം കണ്ടെത്തുകയും ഓരോ സോണിൽ നിന്നും 60,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. വടക്കൻ സോണിൽ താരതമ്യേന നിയമലംഘനങ്ങൾ കുറവായിരുന്നു.
മൂന്ന് കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്; 15,000 രൂപ പിഴയും ഈടാക്കി. അതേസമയം, സെൻട്രൽ സോണിൽ ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം നഗരത്തിന്റെ പല ഭാഗങ്ങളിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ഉദ്യോഗസ്ഥർ അറിയിച്ചു.
