ബെംഗളൂരു : കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. നിശ്ചിത സമയത്തിൽ കൂടുതൽ സമയം വിമാനപരിസരത്ത് വാഹനം തുടർന്നാലാണ് പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നത്.
ടെർമിനൽ രണ്ടിൽ വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ടെർമിനൽ ഒന്നിൽ ശനിയാഴ്ച മുതലായിരിക്കും പാർക്കിങ് ഫീസ് ഈടാക്കും.എട്ടിന് നിലവിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു.
സ്വകാര്യ കാറുകൾക്ക് എട്ട് മിനിറ്റ് വരെ സൗജന്യമാണ്. എട്ട് മിനിറ്റിൽ കൂടിയാൽ 13 മിനിറ്റ് വരെ 150 രൂപയും 13 മുതൽ 18 മിനിറ്റ് വരെ 300 രൂപയും പാർക്കിങ് ഫീസ് നൽകണം. ഇതിൽ കൂടുതൽ സമയം ഇവിടെ തുടർന്നാൽ വാഹനം പിടിച്ചെടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കും.
പിന്നീട് അവിടെ എത്തി പിഴ അടക്കേണ്ടി വരും. മഞ്ഞ ബോർഡുള്ള ടാക്സികൾ, മറ്റ് വാണിജ്യവാഹനങ്ങൾ നിശ്ചിത പാർക്കിങ് സ്ഥലത്ത് മാത്രമെ നിർത്താൻ പാടുള്ളൂ. ഈ വാഹനങ്ങൾക്ക് പത്ത് മിനിറ്റ് വരെ സൗജന്യമായി ഇവിടെ തുടരാം.
ടെർമിനൽ ഒന്നിൽ എത്തുന്ന ഈ വാഹനങ്ങൾ പി-3, പി-4 പാർക്കിങ് സ്ഥലത്തും രണ്ടാം ടെർമിനലിൽ എത്തുന്നവ പി-2 പാർക്കിങ് സ്ഥലത്തും നിർത്തണം. ഇതേ സമയം യാത്രക്കാരെ ഇറക്കുന്നതിനായി ഡിപ്പാർച്ചർ ഗേറ്റിൽ എത്തുന്ന വാഹനങ്ങൾക്ക് പുതിയ നിർദേശം ബാധകമല്ല.
വിമാനത്താവള പരിസരത്ത് വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ വാഹനങ്ങൾക്ക് സമയപരിധിയും ഫീസും നിശ്ചയിച്ചതെന്നാണ് വിമാനത്താവളം അധികൃതരുടെ വിശദീകരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.