ബെംഗളുരു: കനത്ത മഴയില്‍ ദുരിതത്തിലായി ബെംഗളുരു നഗരം. പലയിടങ്ങളിലും മഴയില്‍ കനത്ത നാശനഷ്ടം. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.
വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തില്‍ ഇപ്പോഴും കനത്ത ഗതാഗതക്കുരുക്കാണ അനുഭവപ്പെടുന്നത്.
സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളില്‍ മരം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കട പുഴകി വീണു.
ശിവാനന്ദ സർക്കിളില്‍ മരം വീണ് രണ്ട് പേർക്ക് പരിക്ക്. കനത്ത മഴയില്‍ ഐപിഎല്‍ മത്സരം തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർസിബി – കെകെആർ മത്സരം റദ്ദാക്കി.
നിരവധി പേർ മെട്രോയെ ആശ്രയിച്ച് വീട്ടിലെത്താൻ ശ്രമിച്ചത് മെട്രോ സ്റ്റേഷനുകളില്‍ വൻ തിരക്കിന് വഴി വെച്ചിട്ടുണ്ട്.
എംജി റോഡും കബ്ബണ്‍ റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മണിക്കൂറുകളാണ് റോഡില്‍ കിടക്കേണ്ടി വന്നത്. നഗരത്തില്‍ അടുത്ത രണ്ട് ദിവസം യെല്ലോ അലർട്ടാണ് പ്രവചിച്ചിട്ടുള്ളത്.
നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നിരത്തിലിറങ്ങിയ വാഹനങ്ങളും കുടുങ്ങി.
കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബെംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്. വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ ബിബിഎംപി പരാജയപ്പെട്ടതായാണ് ആളുകള്‍ കുറ്റപ്പെടുത്തുന്നത്.
സക്ര ഹോസ്പിറ്റല്‍ റോഡിലെ പണികള്‍ പൂർത്തിയാകാത്ത് ഇവിടെയും ആളുകളെ ബുദ്ധിമുട്ടിലാക്കി. വൈകുന്നേരം ആറുമണിക്കും 9 മണിക്കും ഇടയിലായി എട്ടിലേറെ മരങ്ങളാണ് നഗരത്തില്‍ പലയിടങ്ങളില്‍ വീണത്.
തെക്കൻ മേഖലയിലാണ് ഏറ്റവുമധികം മരങ്ങള്‍ വീണിട്ടുള്ളത്. മെയ് 21 വരെ ശക്തമായ മഴ ബെംഗളൂരുവില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.
ഞായറാഴ്ച കർണാടകയുടെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ ശക്തിയില്‍ കാറ്റുവീശുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.