അജീഷിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായത്തിൽ അവ്യക്തത തുടരുന്നു 

ബെംഗളൂരു: പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനത്തെപ്പറ്റി അവ്യക്തത തുടരുന്നു.

സർക്കാർ സഹായധനം പ്രഖ്യാപിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

കർണാടക സഹായം പ്രഖ്യാപിച്ച കാര്യം മാധ്യമങ്ങളിലൂടെയും മറ്റുമാണ് അറിഞ്ഞതെന്നും തങ്ങൾക്ക് ഇതുസംബന്ധിച്ച വിവരമൊന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും അജീഷിന്റെ ഭാര്യ ഷീബ പറഞ്ഞു.

എന്നാൽ, സംസ്ഥാന വനംമന്ത്രി രാഹുൽഗാന്ധി എം.പി.ക്ക് അയച്ച കത്തിന്റെ പകർപ്പ് അജീഷിന്റെ കുടുംബത്തിനു നൽകിയതായി എം.പി.യുടെ ഓഫീസ് അറിയിച്ചു.

അതേസമയം സർക്കാർ പ്രഖ്യാപിച്ച സഹായധനം നിരസിക്കുന്നതായി അജീഷിന്റെ അച്ഛൻ പനച്ചിയിൽ ജോസഫ് പറഞ്ഞു.

മകനെ ആന കൊലപ്പെടുത്തിയതിന്റെപേരിൽ കർണാടക സർക്കാർ 15 ലക്ഷം രൂപ നൽകാമെന്നറിയിച്ചിരുന്നെങ്കിലും ഇതര രാഷ്ട്രീയപ്പാർട്ടികൾ കേരളത്തിലെ ആൾക്ക് സഹായം നൽകുന്നതിന്‌ എതിർപ്പറിയിച്ചിരുന്നു.

അതുകൊണ്ട് ആ തുക ഞങ്ങൾ നിരസിക്കുകയാണ്.

സർക്കാരിന്റെ സഹായധനം ലഭിക്കാനുള്ള ഇടപെടൽ നടത്തിയ രാഹുൽഗാന്ധി എം.പി.യോടും കർണാടക മുഖ്യമന്ത്രിയോടും നന്ദിരേഖപ്പെടുത്തുന്നു ജോസഫ് പറഞ്ഞു.

15 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതായി കർണാടക വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

രാഹുൽഗാന്ധി എം.പി.യെയും ഇക്കാര്യം കത്തെഴുതി അറിയിച്ചു.

എന്നാൽ, പ്രഖ്യാപനം വന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ എതിർപ്പുമായി കർണാടകയിലെ ബി.ജെ.പി. നേതൃത്വം രംഗത്തെത്തി.

രാഹുൽഗാന്ധിക്ക് നേട്ടമുണ്ടാക്കാൻ കർണാടകയുടെ പണം അനുവദിക്കാൻ കഴിയില്ലെന്നാണ് ബി.ജെ.പി. നേതൃത്വം പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us