മകനെ കൊലപ്പെടുത്തിയ സുചനയുടെ പോലീസ് കസ്റ്റഡി നീട്ടി; കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയില്ല

ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കണ്‍സല്‍റ്റിങ് കമ്പനി സിഇഒ സുചന സേത്തിന്റെ പോലീസ് കസ്റ്റഡി ഗോവയിലെ കോടതി അഞ്ചു ദിവസത്തേക്ക് നീട്ടി.

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

ആറു ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് വെങ്കട്ട് രാമൻ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുചനയെ ചോദ്യം ചെയ്യേണ്ടതുണ്ട്.

കുട്ടിയുടെയും പ്രതിയുടെയും ഡിഎൻഎ പരിശോധന നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു.

അന്വേഷണവുമായി പ്രതി പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും മകനെ കൊന്നത് നിഷേധിക്കുന്നത് തുടരുകയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കുട്ടിയുടെ മൃതദേഹം ബാഗില്‍ കൊണ്ടുപോയി എന്നതുള്‍പ്പെടെ മറ്റെല്ലാ കാര്യങ്ങളും സമ്മതിച്ചു.

എന്നാല്‍ കുട്ടിയെ കൊന്നത് താനാണെന്ന് പറയാൻ വിസമ്മതിക്കുന്നു.

കുട്ടിയുടെ മരണത്തിന് തന്റെ ഭര്‍ത്താവാണ് ഉത്തരവാദിയെന്നാണ് ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നത്.

പ്രതിയെ ചോദ്യം ചെയ്യാൻ കൂടുതല്‍ സമയം വേണമെന്നതിനാല്‍ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെട്ടിരുന്നു.

ഡിഎൻഎ സാംപിള്‍ എടുക്കുന്നതുപോലുള്ള മറ്റു നടപടിക്രമങ്ങളുമുണ്ട്.

സുചനയുടെ മുൻ ഭര്‍ത്താവ് വെങ്കട്ട് രാമന്റെ മൊഴി രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us