താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപി യും കോൺഗ്രസും

ബെംഗളൂരു: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച്‌ കോൺഗ്രസും  ബി.ജെ.പി.യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്‌മൃതി ഇറാനി, ദേശീയാധ്യക്ഷൻ ജെ.പി ന, തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ, എന്നിവരാണ് ബി.ജെ.പി.യുടെ താരപ്രചാരകരുടെ പട്ടികയിലെ പ്രമുഖർ.

കോൺഗ്രസ്‌ താരപ്രചാരകരിൽ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക, എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം ബി.ജെ.പി. വിട്ട്‌ ചെന്നെത്തിയ മുൻ മുഖ്യമന്ത്രി ജഗ്‌ദീഷ്‌ ഷെട്ടറും സ്‌ഥാനം പിടിച്ചു. കോൺഗ്രസിന്റെ മൂന്നു മുഖ്യമന്ത്രിമാരായ അശോക്‌ ഗെലോട്ട്‌ (രാജസ്ഥാൻ), ഭൂപേഷ്‌ ബാഗേൽ (ഛത്തീസ്‌ഗഡ്‌), സുഖ്‌വിന്ദർ സിങ്‌ സുഖു (ഹിമാചൽപ്രദേശ്‌) എന്നിവരും പട്ടികയിലുണ്ട്‌.

എന്നാൽ, രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും പി.സി.സി. മുൻ അധ്യക്ഷനുമായ സച്ചിൻ പൈലറ്റിനെ പട്ടിയിൽ നിന്ന് ഒഴിവാക്കി. 2018ലെ കർണാടക അസംബ്ലി തെരഞ്ഞെടുപ്പിലും 2021ലെ അസം അസംബ്ലി തെരഞ്ഞെടുപ്പിലും സച്ചിൻ പാർട്ടിയുടെ താരപ്രചാരകനായിരുന്നു. കെ.സി. വേണുഗോപാലിനൊപ്പം കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവരും താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചു.

അതേസമയം, കർണാടകത്തിൽ പത്രിക സമർപ്പണം ഇന്ന് പൂർത്തിയാകാനിരിക്കെ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖർ പത്രിക നൽകി. ബ്രിട്ടീഷുകാരോട്‌ പോരാടി വിജയിച്ച കിട്ടൂർ റാണി ചെന്നമ്മയുടെ പ്രതിമയ്‌ക്ക് മുന്നിൽ നിന്ന് വൻ റാലിയായിട്ടായിരുന്നു ബൊമ്മെ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. കന്നഡ സൂപ്പർ താരം കിച്ച സുദീപും ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്‌ഡയും റാലിക്ക്‌ നേതൃത്വം നൽകി.

യെദിയൂരപ്പയുടെ തട്ടകമായ ശിക്കാരിപുരയിൽനിന്ന് മത്സരിക്കുന്ന മകൻ വിജയേന്ദ്രയും ഇന്നലെ പത്രിക സമർപ്പിച്ചു. മകനൊപ്പം പത്രിക സമർപ്പണത്തിന് യെദിയൂരപ്പ എത്തിയത് അദ്ദേഹത്തിന്റെ ആദ്യത്തെ അംബാസിഡർ കാറിലാണെന്നതും കൗതുകമായി. സികെആർ 45 എന്ന ഈ കാർ തന്റെ ഭാഗ്യവാഹനമാണെന്ന് എന്നും യെദിയൂരപ്പ പറയാറുള്ളതാണ്.

അതിനിടെ, 59 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ജെ.ഡി.എസ്. മൈസുരു നഞ്ചൻഗുഡ്‌ മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. മുൻ എം.പി. ധ്രുവനാരായണയുടെ മകൻ ദർശൻ ധ്രുവനാരായണയ്‌ക്കാണ്‌ ജെ.ഡി.എസ്. പിന്തുണ. ഇക്കഴിഞ്ഞ മാർച്ചിലാണ് ധ്രുവനാരായണ അന്തരിച്ചത്. കഴിഞ്ഞ ആഴ്‌ച ധ്രുവനാരായണയുടെ പത്‌നി വീണയും അന്തരിച്ചു. ഈ പശ്‌ചാത്തലത്തിലാണ്‌ ദർശനെതിരേ സ്‌ഥാനാർഥിയെ നിർത്തേണ്ടെന്ന്‌ തീരുമാനിച്ചതെന്ന്‌ ജെ.ഡി.എസ്‌. വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us