ബെംഗളൂരു: നഗരജീവിതത്തിലെ കടുത്ത സമ്മർദ്ദവും മാറിവരുന്ന ജീവിതശൈലിയും മനുഷ്യന്റെ ചർമ്മരോഗ്യത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. ബെംഗളൂരു നഗരത്തിൽ സാധാരണ കണ്ടുവരുന്ന എക്സിമ, മുടികൊഴിച്ചിൽ എന്നിവയ്ക്ക് പുറമെ കൗമാരക്കാർക്കും യുവാക്കൾക്കുമിടയിൽ ‘ബാക്ക് ആക്നെ’ (Bacne) അഥവാ മുതുകിലും ശരീരത്തിലും ഉണ്ടാകുന്ന പരുക്കൻ കുരുക്കൾ വ്യാപകമാകുന്നതായി ചർമ്മരോഗ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം കൗമാരക്കാരിലാണ് മുഖക്കുരു പ്രധാനമായും കണ്ടിരുന്നതെങ്കിൽ, ഇന്നത്തെ മലിനീകരണവും ജീവിതശൈലീ മാറ്റങ്ങളും കാരണം 20, 30, 40 വയസ്സുകളിലുള്ളവരിലും ഇത് വലിയ തോതിൽ കണ്ടുവരുന്നുണ്ട്.
ഇപ്പോൾ പലരിലും മുഖത്ത് മാത്രമല്ല, മുതുകിലും നെഞ്ചിലും തോളിലും കൈകളുടെ മുകൾഭാഗത്തും ഇത്തരം കുരുക്കൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ബെന്നാർഘട്ട റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ഡെർമറ്റോളജി കൺസൾട്ടന്റ് ഡോ. സുധീന്ദ്ര ഉഡ്ബാൽക്കർ വ്യക്തമാക്കി. ചർമ്മത്തിലുണ്ടാകുന്ന അമിത എണ്ണമയവും അതോടൊപ്പം ഉണ്ടാകുന്ന ഫംഗസ് വളർച്ചയുമാണ് ശരീരത്തിലെ ഇത്തരം കുരുക്കൾക്ക് പ്രധാന കാരണമെന്ന് ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഷിറീൻ ഫുർട്ടാഡോ പറയുന്നു. വേനൽക്കാലത്ത് ഈ രണ്ട് ഘടകങ്ങളും ഒത്തുചേരുമ്പോൾ ഫംഗസ് അതിവേഗം വളരുകയും, രോമകൂപങ്ങൾക്ക് വീക്കമുണ്ടാക്കുന്ന ‘ഫോളികുലൈറ്റിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഇത് കാഴ്ചയിൽ മുഖക്കുരു പോലെയാണ് തോന്നിക്കുക. മാനസിക സമ്മർദ്ദം കൂടുമ്പോൾ ചർമ്മത്തിലെ എണ്ണ ഉൽപ്പാദനം വർദ്ധിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഹോർമോൺ വ്യതിയാനങ്ങൾ, തെറ്റായ ഭക്ഷണക്രമം, ജനിതക കാരണങ്ങൾ, വായുമലിനീകരണം, ഇറുകിയ വസ്ത്രധാരണം, വ്യായാമത്തിന് ശേഷമുള്ള വൃത്തിഹീനത എന്നിവയും ഇതിന് പ്രധാന കാരണങ്ങളാണ്. പാർലറുകളിൽ ചെയ്യുന്ന ഓയിൽ മസാജുകൾ, ബാഹ്യ ചർമ്മ ചികിത്സകൾ, കൊഴുപ്പും എണ്ണയും കൂടിയ ഭക്ഷണങ്ങൾ എന്നിവയും മുതുകിലെ കുരുക്കൾക്ക് കാരണമാകാറുണ്ടെന്ന് ജയനഗർ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. സുരേന്ദ്ര വി.എച്ച്.എച്ച് വ്യക്തമാക്കി. അമിതമായ വിയർപ്പ്, ഇറുകിയ വസ്ത്രങ്ങൾ മൂലമുണ്ടാകുന്ന ഘർഷണം, ബാക്ടീരിയകളുടെ വളർച്ച എന്നിവ ചർമ്മത്തിൽ അസ്വസ്ഥത ഉണ്ടാക്കും. ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് കടുത്ത വേദനയുള്ള സിസ്റ്റിക് അക്നെയായി മാറാനും ചർമ്മത്തിൽ ആഴത്തിലുള്ള പാടുകൾ വീഴ്ത്താനും സാധ്യതയുണ്ട്. ഇത് വ്യക്തികളുടെ ആത്മവിശ്വാസത്തെപ്പോലും ബാധിക്കുന്നുണ്ടെന്ന് ഡോ. സുധീന്ദ്ര ഓർമ്മിപ്പിച്ചു.
ശരീരത്തിലെ കുരുക്കൾ വർദ്ധിച്ചതോടെ ബ്യൂട്ടി പാർലറുകളിലും ചർമ്മ ക്ലിനിക്കുകളിലും ‘ബാക്ക് ഫേഷ്യൽ’, ‘എക്സ്ഫോളിയേറ്റിംഗ് സ്ക്രബുകൾ’ എന്നിവ പുതിയ സൗന്ദര്യ ട്രെൻഡുകളായി മാറിയിട്ടുണ്ട്. എന്നാൽ ഇവയുടെ ഫലപ്രാപ്തിയെക്കുറിച്ച് ഡോക്ടർമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മുതുകിലെ ചർമ്മത്തിന് പത്തിരട്ടി കട്ടി കൂടുതലാണെന്നും, അതിനാൽ ബാക്ക് ഫേഷ്യലുകളോ സ്ക്രബുകളോ പോലുള്ള ഉപരിപ്ലവമായ ചികിത്സകൾ കൊണ്ട് ഇത്തരം കുരുക്കളോ അവയുടെ പാടുകളോ മാറ്റാനാകില്ലെന്നും ഇതിന് കൃത്യമായ വൈദ്യസഹായം വേണമെന്നുമാണ് ഡോ. ഷിറീന്റെ പക്ഷം. എന്നാൽ മൃദുവായി സ്ക്രബ് ചെയ്യുന്നത് നേരിയ തോതിലുള്ള കുരുക്കൾക്ക് നല്ലതാണെന്നും എന്നാൽ കഠിനമായ രീതിയിൽ സ്ക്രബ് ചെയ്താൽ അവസ്ഥ കൂടുതൽ വഷളാകുമെന്നും ഡോ. സുധീന്ദ്ര അഭിപ്രായപ്പെട്ടു.
സൗന്ദര്യവർദ്ധക പരീക്ഷണങ്ങൾക്ക് മുതിരും മുൻപ് കൃത്യമായ ചർമ്മരോഗ ചികിത്സ തേടണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇതിനായി സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസറുകളും ലേപനങ്ങളും സാധാരണയായി നിർദ്ദേശിക്കാറുണ്ട്. രോഗാവസ്ഥ കടുത്തതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകൾ, പീലിംഗ് ഏജന്റുകൾ, ക്രീമുകൾ, ഓറൽ റെറ്റിനോയിഡുകൾ എന്നിവ ഉപയോഗിക്കേണ്ടി വരും. കൃത്യമായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ കുരുക്കൾ ചർമ്മത്തിൽ സ്ഥിരമായ കറുത്ത പാടുകളും വടുക്കളും ഉണ്ടാക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
