ഹെലികോപ്റ്ററിൽ പണമിറക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ബി.ജെ.പി തമിഴ്നാട് പ്രസിഡൻറ് കെ.അണ്ണാമലൈ ഹെലികോപ്റ്ററിൽ പണം നിറച്ച ബാഗുമായാണ് ഇറങ്ങിയതെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ വിനയകുമാർ സൊറകെ ആരോപിച്ചതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് അധികൃതർ രംഗത്ത്.

അണ്ണാമലൈയുടെ കർണാടക സന്ദർശനത്തിൽ യാതൊരു വിധ പെരുമാറ്റച്ചട്ട ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഉടുപ്പി മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസർ സീത വാർത്താ കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉടുപ്പിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയതെന്ന് സീത പറഞ്ഞു. എഫ്.എസ്.ടി-മൂന്ന് ടീം ലീഡർ രാഘവേന്ദ്രയും ഉടുപ്പി മണ്ഡലം മുനിസിപ്പൽ കോർപ്പറേഷൻ നോഡൽ ഓഫീസർ വിജയയും ചേർന്ന് ഹെലികോപ്റ്ററും അണ്ണാമലൈയുടെ ബാഗും പരിശോധിച്ചു. അനധികൃതമായി ഒന്നും കണ്ടെത്തിയില്ല.

സഞ്ചരിച്ച കാർ ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ പരിശോധിച്ചിരുന്നു. കടിയാലിക്കടുത്ത ഒഷ്യൻ പേൾ ഹോട്ടലിൽ ഉച്ച രണ്ടോടെയാണ് അണ്ണാമലൈ എത്തിയത്.കൗപ്പ് മണ്ഡലം സന്ദർശിക്കാനാണ് താൻ എത്തിയതെന്ന് അണ്ണാമലൈ അറിയിച്ചതായും സീത വിശദീകരിച്ചു.

കൗപ്പ് മണ്ഡലം സ്ഥാനാർത്ഥി കൂടിയായ വിനയകുമാർ സൊറകെ തിങ്കളാഴ്ച ഉടുപ്പി മണ്ഡലം സ്ഥാനാർത്ഥിയായി പ്രസാദ് രാജ് കാന്തന്റെ പത്രിക സമർപ്പണത്തിന് ശേഷം ഉടുപ്പി ഭവനിൽ നടത്തിയ പ്രകടന പത്രിക പുറത്തിറക്കി അണ്ണാമലൈ പണം ഇറക്കി എന്ന ആരോപണം ഉന്നയിച്ചു. കർണാടക പോലീസ് ഉന്നത ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലൈ ഐപിഎസ് വിട്ട് രാഷ്ട്രീയത്തിലേക്ക് കളം മാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us