ബെംഗളൂരു: കർണാടകയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മദ്യനയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ എക്സൈസ് നയം നടപ്പിലാക്കി.
പാനീയങ്ങളിലെ ആൽക്കഹോളിന്റെ അളവ് (Alcohol content) അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കുന്ന രീതിയിലേക്കാണ് സംസ്ഥാനം മാറിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഈ മാതൃക സ്വീകരിക്കുന്നത്.
എന്നാൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാർ ഉപയോഗിക്കുന്ന കുറഞ്ഞ നിരക്കിലുള്ള മദ്യത്തിന് വില വർധിക്കുകയും പ്രീമിയം ബ്രാൻഡുകൾക്ക് വില കുറയുകയും ചെയ്യും.
മെയ് 11 മുതൽ പുതിയ നയം നടപ്പിലാക്കിത്തുടങ്ങിയതായി മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏപ്രിൽ 18-ന് പുറത്തിറക്കിയ കരട് നയത്തിന്മേൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയ ശേഷമാണ് ‘കർണാടക എക്സൈസ് (രണ്ടാം ഭേദഗതി) ചട്ടങ്ങൾ-2026’ വിജ്ഞാപനം ചെയ്തത്. പുതിയ മാറ്റത്തോടെ നിലവിലുണ്ടായിരുന്ന 16 സ്ലാബുകൾ പകുതിയായി കുറച്ച് 8 സ്ലാബുകളാക്കി മാറ്റിയിട്ടുണ്ട്.
അതേസമയം, പുതിയ നയം പ്രാദേശിക മദ്യനിർമ്മാതാക്കളെ തകർക്കുന്നതാണെന്നും വൻകിട ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കാനുളളതാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡയാജിയോ, പെർനോഡ് റിക്കാർഡ് തുടങ്ങിയ വൻകിട കമ്പനികളുടെ പ്രീമിയം ബ്രാൻഡുകൾക്ക് 16 മുതൽ 20 ശതമാനം വരെ വില കുറയാൻ സാധ്യതയുള്ളപ്പോൾ, സാധാരണക്കാർ ആശ്രയിക്കുന്ന 180 മില്ലി ടെട്രാ പാക്കുകൾക്കും മറ്റും 20 മുതൽ 30 ശതമാനം വരെ വില വർധിക്കും.
സംസ്ഥാനത്തെ എക്സൈസ് വരുമാനത്തിന്റെ 70-75 ശതമാനവും നൽകുന്ന ആദ്യ അഞ്ച് സ്ലാബുകളിലെ അധിക എക്സൈസ് ഡ്യൂട്ടി (AED) 30 ശതമാനത്തോളം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ വൻകിട കമ്പനികൾ ഉൾപ്പെടുന്ന ആറ് മുതൽ എട്ട് വരെയുള്ള സ്ലാബുകളിൽ നികുതി 15 ശതമാനത്തോളം കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം 63 രൂപയുണ്ടായിരുന്ന 180 മില്ലി മദ്യക്കുപ്പിക്ക് പുതിയ നയം വരുന്നതോടെ 105 രൂപയോളം നൽകേണ്ടി വരുമെന്ന് കർണാടക ബ്രൂവേഴ്‌സ് ആൻഡ് ഡിസ്റ്റിലർ അസോസിയേഷൻ (KBDA) ചൂണ്ടിക്കാട്ടുന്നു. നികുതി ഭാരം താങ്ങാനാവാതെ ചെറുകിട മദ്യനിർമ്മാണ ശാലകൾ പൂട്ടേണ്ടി വരുമെന്നും അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]