എസ്പി യായി ആൾമാറാട്ടം, തട്ടിയത് 1.75 കോടി

ബെംഗളൂരു : എസ്‌പിയായി ആള്‍മാറാട്ടം നടത്തി തട്ടിയത് 1.75 കോടി രൂപ. വെങ്കിട്ട നാരായണ എന്നയാളുടെ പരാതിയില്‍ തലഘട്ടപൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശ്രീനിവാസ് എന്ന പേരില്‍ എസ്‌പിയാണെന്ന് പരിചയപ്പെടുത്തിയയാളാണ് പ്രതി വന്‍ തുക കബളിപ്പിച്ച്‌ മുങ്ങിയത്. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെ വെങ്കിട്ട നാരായണ പോലീസിനെ സമീപിക്കുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു.

ബെംഗളൂരുവില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന വെങ്കിട്ട നാരായണ 2022-ല്‍ ആണ് ശ്രീനിവാസ് എന്നയാളെ പരിചയപ്പെടുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷനിലെ എസ്‌ പിയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ഇത്തരത്തില്‍ വെങ്കിട്ട നാരായണയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചു.

ഒരിക്കല്‍, മൈസൂരുവില്‍ ഭൂമി വ്യവഹാര കേസ് കൈകാര്യം ചെയ്യുകയാണെന്ന് ശ്രീനിവാസ് വെങ്കിട്ട നാരായണയോട് പറഞ്ഞു. കേസ് വിജയിച്ചാല്‍ 450 കോടിയില്‍ 250 കോടി തന്‍റെ കയ്യില്‍ വരുമെന്നും നിലവില്‍ റവന്യൂ വകുപ്പിന്‍റേതാണ് ഭൂമിയെന്നുമാണ് ഇയാള്‍ വിശദീകരിച്ചത്. എന്നാല്‍ നിലവില്‍ കേസ് നടത്താന്‍ പണം ആവശ്യമാണെന്നും ഇതിനായി 2.5 കോടി രൂപ സമാഹരിക്കാന്‍ സഹായിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വിശ്വാസ്യത തോന്നിക്കാന്‍ വെങ്കിട്ട നാരായണയ്‌ക്കൊപ്പം ശ്രീനിവാസും സുഹൃത്തുക്കളും കാറില്‍ തിരുപ്പതിക്ക് നിരവധി തവണ യാത്ര നടത്തുകയും ചെയ്‌തിരുന്നു.

ശ്രീനിവാസ് പറഞ്ഞ കഥകള്‍ അതുപോലെ വിശ്വസിച്ച വെങ്കിട്ട നാരായണ പലതവണയായി ശ്രീനിവാസിന് പണം നല്‍കി. തികയാതെ വന്ന പണം സുഹൃത്തുക്കളില്‍ നിന്ന് സ്വരുക്കൂട്ടി നല്‍കുകയും ചെയ്‌തു.

ശേഷിക്കുന്ന തുക കൂടി നല്‍കാനിരിക്കെയാണ് താന്‍ തട്ടിപ്പിന് ഇരയാവുകയാണെന്ന് വെങ്കിട്ട നാരായണയ്ക്ക് തോന്നിയത്. പലപ്പോഴും ഇടപാടുകളില്‍ വ്യക്തത വരുത്താനോ കൃത്യമായ മറുപടികള്‍ നല്‍കാനോ ശ്രീനിവാസ് കൂട്ടാക്കിയിരുന്നില്ല. ഇതോടെയാണ് സംശയം ജനിച്ചത്. തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയി. സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങിയ വെങ്കിട്ട നാരായണ പ്രശ്‌നത്തിലായതോടെയാണ് പോലീസില്‍ പരാതിയുമായി എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us