യൂണിഫോം ധരിച്ച് എത്തിയാൽ പരീക്ഷ എഴുതാം, ഹിജാബ് അനുവദിക്കില്ല ; ബി. സി നാഗേഷ് 

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്.

ഒമ്പതിന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കാര്യങ്ങള്‍ തുടരും. യൂണിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാറും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.

ഹിജാബ് ധരിച്ച്‌ പഠനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രത്യേക ബഞ്ച് രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കടുത്ത നിലപാട് ശരിയാണോയെന്ന ചോദ്യത്തിന് സുപ്രീം കോടതിയില്‍ നടപടികള്‍ തുടരട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.

ഒമ്പതിന് പരീക്ഷ തുടങ്ങുന്നതിനാല്‍ ഹർജിയില്‍ എത്രയും വേഗം തീര്‍പ്പ് വേണമെന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us