ബെംഗളൂരു: മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയായ സുഹൈലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗുണ്ട ആദിൽ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് മഡിവാല പോലീസ് പ്രതികളെ വലയിലാക്കിയത്. ശനിയാഴ്ച രാത്രി മഡിവാല അണ്ടർപാസിന് സമീപത്തുവെച്ച് മാരകായുധങ്ങളുമായി എത്തിയ സംഘം സുഹൈലിനെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.
നേരത്തെ നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമാണ് ഈ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ബന്ദേപാളയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഷബ്ബീർ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ സുഹൈലിന്റെ സഹോദരങ്ങൾക്ക് പങ്കുണ്ടായിരുന്നു. ഷബ്ബീറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആദിലിന് സുഹൈലിന്റെ കുടുംബത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ തുടർച്ചയായാണ് സുഹൈലിനെ ലക്ഷ്യമിട്ട് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ, മങ്കമ്മനപാളയ മേഖലയിലെ പ്രദേശിക ആധിപത്യത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ദീർഘകാലമായി ശത്രുതയും നിലനിന്നിരുന്നു.
തനിക്കെതിരെ നടപടിയെടുക്കാൻ സുഹൈൽ പദ്ധതിയിടുന്നതായി ആദിലിന് വിവര ലഭിച്ചിരുന്നു. സുഹൈലും തന്റെ സുഹൃത്തുക്കളോട് ആദിലിനെതിരെ നീങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ബിദാദിയിലേക്ക് കടക്കുകയും അവിടെനിന്ന് ട്രക്ക് മാർഗ്ഗം മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മുംബൈയിലേക്ക് കടക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തന്നെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും പ്രതികളുടെ പങ്കും സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]