ബെംഗളൂരു: റോഡപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ‘നല്ല ശമര്യക്കാരൻ’ ചമഞ്ഞ് പോലീസിനെ പറ്റിക്കാൻ ശ്രമിച്ച കാർ ഡ്രൈവർ ഡാഷ്കാം ദൃശ്യങ്ങളുടെ സഹായത്തോടെ പിടിയിലായി. തെക്കുകിഴക്കൻ ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. ജൂലൈ 11-ന് രാത്രി 8.24-ഓടെ 14-ാം മെയിൻ റോഡിലെ മക്ഡൊണാൾഡ്സ് ജങ്ഷന് സമീപത്തായിരുന്നു കേസിനാസ്പദമായ അപകടം.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ജസ്കിരൺ (37) എന്ന യുവതിയെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇവരെ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ തന്നെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അപരിചിതമായ ഏതോ വാഹനം ഇടിച്ചുകിടന്ന യുവതിയെ വഴിപോക്കൻ എന്ന നിലയിൽ സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇയാൾ ആശുപത്രി അധികൃതരോടും പോലീസിനോടും പറഞ്ഞത്.
ഇതനുസരിച്ച് അപകടമുണ്ടാക്കി കടന്നുകളഞ്ഞ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ ഡാഷ്കാമിൽ അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇരയായ യുവതിയുടെ കുടുംബം ഡാഷ്കാം ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ രജിസ്ട്രേഷൻ നമ്പർ ശേഖരിച്ച് പോലീസിന് കൈമാറിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
വാഹനത്തിന്റെ വിവരങ്ങൾ പരിശോധിച്ച എച്ച്.എസ്.ആർ ലേഔട്ട് ട്രാഫിക് പോലീസ്, അപകടമുണ്ടാക്കിയ കാർ മൻസൂർ എന്നയാളുടേതാണെന്ന് കണ്ടെത്തി. യുവതിയെ രക്ഷകനായി ആശുപത്രിയിലെത്തിച്ച അതേ വ്യക്തി തന്നെയായിരുന്നു ഇത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഡ്രൈവർക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]