ബെംഗളൂരു: തലസ്ഥാന നഗരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടക്കാൻ ഫുട്പാത്തുകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. ഫുട്പാത്ത് ലംഘനത്തിന് ഈടാക്കുന്ന പിഴത്തുക നിലവിലുള്ള 500 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്താൻ ഗതാഗത വകുപ്പ് സംസ്ഥാന സർക്കാരിന് നിർദ്ദേശം സമർപ്പിച്ചു.
നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഇരുചക്ര വാഹനയാത്രികർ വ്യാപകമായി ഫുട്പാത്തുകളിലൂടെ വാഹനം കയറ്റിപ്പോകുന്നത് പതിവാണ്. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പിഴത്തുക 10 മടങ്ങ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ഗതാഗത മന്ത്രി ഭൈരതി സുരേഷിന് അയച്ച കത്തിലാണ് ഫുട്പാത്ത് കയ്യേറിയുള്ള വാഹനമോടിക്കൽ തടയാൻ പിഴ തുക കുത്തനെ കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് തുക വർദ്ധിപ്പിക്കാനുള്ള അപേക്ഷ ഔദ്യോഗികമായി സർക്കാരിന് നൽകിയത്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി സമർപ്പിച്ചിരിക്കുന്ന ഈ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒപ്പുവെക്കുമെന്നാണ് സൂചന. നിയമലംഘനം നടത്തുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് വരും ദിവസങ്ങളിൽ വലിയ തുക തന്നെ പിഴയായി നൽകേണ്ടി വരും.
