കള്ള ടാക്സികൾ കൂടുന്നു, പരാതിയുമായി ഡ്രൈവർമാർ 

ബെംഗളൂരു: കള്ള ടാക്സികള്‍ സമാന്തര സര്‍വീസ് നടത്തുന്നുവെന്ന പരാതിയുമായി ഡ്രൈവര്‍മാര്‍.

ഹൊസംഗടി ടൗണിലെ ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പരാതിയുമായി രംഗത്തുവന്നത്. ലോണ്‍ പോലും അടക്കാന്‍ കഴിയാതെ തങ്ങളില്‍ പലരും കടക്കെണിയിലായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

14000 രൂപ കര്‍ണാടക സംസ്ഥാനത്തേക്ക് ഓടുന്നതിനുള്ള പെര്‍മിറ്റും 25,000 രൂപ വാര്‍ഷിക ഇന്‍ഷുറന്‍സും 3500 രൂപ ജിപിഎസിനുള്ള ചാര്‍ജായും നല്‍കിയാണ് തങ്ങള്‍ ടാക്സി ഓടിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടയില്‍ ഒന്നോ രണ്ടോ തവണ ഓട്ടം കിട്ടിയാലായി എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കള്ളടാക്‌സികളാണ് തങ്ങളുടെ തൊഴിലിന് ഭീഷണിയായി മാറിയിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

കള്ള ടാക്സി സര്‍വീസ് നടത്തുന്നവര്‍ തങ്ങള്‍ക്ക് ‘ടാറ്റ’ നല്‍കിയാണ് കണ്മുന്നിലൂടെ പോവുന്നത്, ഇതുസംബന്ധിച്ച്‌ പോലീസിനും ആര്‍ടിഒ ഉള്‍പെടെയുള്ള അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹൊസംഗടി ടൗണിലെ ടാക്സി ഡ്രൈവറായ ഹരി പറഞ്ഞു. കാറുകളും ട്രാവലറും ഉള്‍പെടെ 30 ഓളം ടാക്സി വാഹനങ്ങളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്.

ദേശീയ പാത വികസനം വന്നതോടെ ഹൊസംഗടി ടൗണിലുണ്ടായിരുന്ന തങ്ങളുടെ ടാക്സി സ്റ്റാന്‍ഡും നഷ്ടപ്പെട്ടതായി ഇവർ പറഞ്ഞു. തൊട്ടടുത്ത് പഞ്ചായത്തിന്റെ സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. രാവിലെ ടാക്‌സിയുമെടുത്ത് ടൗണില്‍ എത്തുകയും ഒരു ഓട്ടവും കിട്ടാതെ വൈകീട്ട് അതേപോലെ തിരികെ വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയാണെന്നും കള്ള ടാക്‌സികളെ ഇല്ലാതാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവേണ്ടി വരുമെന്നും ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us