വൃന്ദാവൻ ഉദ്യാനം അനിശ്ചിത കാലത്തേക്ക് അടച്ചു

ബെംഗളൂരു: പുള്ളിപ്പുലിയുടെ സാന്നിധ്യം പതിവായതോടെ കർണാടക ശ്രീരംഗപട്ടണത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു.

പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താൽ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെ കണ്ടത്. ഇതിനുപിന്നാലെ നവംബർ അഞ്ചുമുതൽ ഏഴുവരെ തുടർച്ചയായി മൂന്നുദിവസങ്ങളിൽ ഉദ്യാനത്തിൽ പുലിയെത്തി. പുലിയെ ആദ്യം കണ്ടദിവസംമുതൽ വനംവകുപ്പ് അധികൃതർ തിരച്ചിൽ നടത്തുകയും നാല് കെണികൾ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.

ഒന്നിലധികം പുലികൾ ഉദ്യാനപരിസരത്ത് ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ സംശയം. ഉദ്യാനത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പതിഞ്ഞ പുലിയുടെ ചിത്രങ്ങൾ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം.

മലയാളികളുൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി തെളിവ് സന്ദർശകർ എത്തുന്നയിടമാണ് കൃഷ്ണരാജസാഗർ അണക്കെട്ടിനോടുചേർന്നുള്ള വൃന്ദാവൻ ഉദ്യാനം. ഏറ്റവുമൊടുവിൽ ഈമാസം ഏഴിന് ഉദ്യാനത്തിലെത്തിയ പുലി ഒരു തെരുവുനായയെ ആക്രമിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us