ഈജിപുര മേൽപ്പാലം; കരാറുകാരനെതിരെ എഫ്‌ഐആർ പുറപ്പെടുവിച്ച് ഹൈക്കോടതി.

ejipura-flyover-bengaluru

ബെംഗളൂരു: അമിതമായി കാലതാമസമെടുത്ത് ഈജിപുര മേൽപ്പാലം നിർമ്മിക്കുന്ന കമ്പനിയായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഹൈക്കോടതി ബിബിഎംപിയോട് ഉത്തരവിടുകയും കരാർ റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ബിബിഎംപി നൽകിയ നോട്ടീസുകളോട് കമ്പനി പ്രതികരിക്കുകയോ കോടതിയിൽ തങ്ങളെ പ്രതിനിധീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ഈജിപുര ജംക്‌ഷൻ മുതൽ കേന്ദ്രീയ സദൻ വരെയുള്ള രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമാണം വൈകുന്നത് വൻ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കോറമംഗല സ്വദേശി ആദിനാരായണൻ ഷെട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

2019 നവംബർ നാലിന് മേൽപ്പാലം സജ്ജമാകേണ്ടിയിരുന്നെങ്കിലും ഇതുവരെ 44 ശതമാനം പണികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്ന് ബിബിഎംപി കോടതിയെ അറിയിച്ചു. കൂടാതെ പദ്ധതി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടയച്ച രണ്ട് നോട്ടീസുകളോടും സ്ഥാപനം ഇതുവരെ പ്രതികരിച്ചിട്ടില്ലന്നും ബിബിഎംപിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഉദയ് ഹോള പറഞ്ഞു,

പണി പൂർത്തിയാക്കിയില്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും കമ്പനി പ്രതികരിക്കാത്തതിനെ തുടർന്ന്, കരാർ അവസാനിപ്പിക്കാൻ അനുമതി തേടി ബിബിഎംപി നഗരവികസന വകുപ്പിന് കത്തെഴുതിയതായും ഹോള കൂട്ടിച്ചേർത്തു. നിലവിൽ കരാർ റദ്ദാക്കാൻ ഒരാഴ്ചക്കകം അനുമതി നൽകണമെന്നാണ് കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us