ന്യൂസിലാന്‍ഡിലും ഇന്ത്യക്കു ഏകദിന പരമ്പര!

ആദ്യ ഏകദിനങ്ങള്‍ക്കും സമാനമായി മൂന്നാമത്തെ കളിയിലും കിവീസിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കോലിയും സംഘവും കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഒരോവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി.

മറുപടിയില്‍ ഏഴോവറും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മ (62), ക്യാപ്റ്റന്‍ വിരാട് കോലി (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തു.

വിദേശത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഏകദിന പരമ്പര നേട്ടമാണിത്. നേരത്തേ ഓസ്‌ട്രേലിയയിലും ടീം ഇന്ത്യ വെന്നിക്കൊടി നാട്ടിയിരുന്നു.

77 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്‌സെങ്കില്‍ 74 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കോലി 60 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. അമ്പാട്ടി റായുഡുവും (40*) ദിനേഷ് കാര്‍ത്തികും (38*) ചേര്‍ന്നാണ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.

നേരത്തേ റോസ് ടെയ്‌ലര്‍ (93), ടോം ലാതം (51) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഈ പരമ്പരയില്‍ ന്യൂസിലാന്‍ഡിന്റെ ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്. 106 പന്തില്‍ ഒമ്പതു ബൗണ്ടറികളോടെയാണ് ടെയ്‌ലര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. 64 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമുള്‍പ്പെട്ടതാണ് ലാതമിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 28 റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തപ്പോള്‍ വിലക്കിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കു രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us