‘സംസ്‌കാരമുള്ള കുട്ടികളെ ഉണ്ടാക്കൂ, അല്ലെങ്കില്‍ പ്രസവിക്കാതിരിക്കൂ’ സ്ത്രീകളോട് ബി.ജെ.പി എം.എല്‍.എ

ഗുണ: ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് പ്രസ്താവനകള്‍  നടത്തുക ഇന്ന് ചില നേതാക്കള്‍ക്ക് ഹരമായി മാറിയിരിക്കുകയാണ്.

ഈ പട്ടികയില്‍ ബിജെപി നേതാക്കന്മാരുടെ സ്ഥാനം മുന്‍പന്തിയില്‍ തന്നെ. രണ്ട് ബിജെപി എല്‍എമാര്‍ വിചിത്രമായ പ്രസ്താവനകള്‍ നല്‍കി മാധ്യമ ശ്രദ്ധ നേടി.

കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ. ‘സംസ്‌കാരമുള്ള കുട്ടികളെ ഉണ്ടാക്കുന്നില്ലെങ്കില്‍ പ്രസവിക്കാതിരിക്കൂ’ എന്നാണ് സ്ത്രീകളോട് എം.എല്‍.എയുടെ ‘ഉപദേശം’.

കഴിഞ്ഞ ദിവസം നടത്തിയ ഒരു പരിപാടിക്കിടെയാണ് എം.എല്‍.എയുടെ ഈ വിടുവായത്തം. കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ വേണ്ടിയാണ് പരാമര്‍ശം ഉന്നയിച്ചത്. ”ദാരിദ്ര്യത്തെ തുടച്ചു മാറ്റുന്നതിനു പകരം ‘ദാരിദ്ര്യത്തെ തുടച്ചുമാറ്റൂ’ എന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് വന്നത്. ഇത്തരം നേതാക്കള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകളുണ്ട്. സമൂഹത്തെ വികൃതമാക്കുന്നവരും സംസ്‌കാരമില്ലാത്തവരുമായ കുട്ടികളെ ഉണ്ടാക്കുന്നവര്‍ പ്രസവിക്കാതിരിക്കൂ”- പന്നലാല്‍ പറഞ്ഞു.

മുന്‍പും വിവാദ  പ്രസ്താവനയിലൂടെ ഇയാള്‍ ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ വിവാഹം സംബന്ധിച്ചായിരുന്നു ഇത്. അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹം രാജ്യത്തിനു പുറത്തുനടത്തിയത് അദ്ദേഹത്തിന് രാജ്യസ്‌നേഹം ഇല്ലാത്തതു കൊണ്ടാണെന്നായിരുന്നു അന്നു നടത്തിയ പരാമര്‍ശം.

അതേസമയം, ഉത്തര്‍ പ്രദേശിലെ കൃഷി മന്ത്രി സൂര്യ പ്രതാപ്‌ ഷാഹിയുടെ മറ്റൊരു പ്രസ്താവന പുറത്തു വന്നിരിക്കുകയാണ്. കര്‍ഷകര്‍ കടം മൂലമല്ല, മറിച്ച് കുടുംബ പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

മാധ്യമങ്ങള്‍ അമ്മയും മകനും തമ്മിലുള്ള വാക്ക് തര്‍ക്കത്തെപ്പോലും കര്‍ഷക പ്രശ്നവുമായി ബന്ധിപ്പിക്കുകയാണെന്നും ബിജെപിയുടെ ഭരണ കാലത്ത് കര്‍ഷക ആത്മഹത്യ നിലച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിമാരുടെ ഇത്തരം പ്രസ്താവനകള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. താന്‍ എന്തിനെപ്പറ്റി, എപ്പോള്‍, എവിടെ സംസാരിക്കുന്നു എന്ന് ഈ നേതാക്കള്‍ ഒരു തവണ പോലും ചിന്തിക്കുന്നില്ല എന്നത് വസ്തവം തന്നെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us