ബെംഗളൂരു: മദ്യത്തിലെ ആൽക്കഹോളിന്റെ അളവിനെ (വീര്യം) അടിസ്ഥാനമാക്കി നികുതി ചുമത്തുന്ന ചരിത്രപരമായ പുതിയ എക്സൈസ് തീരുവ നയം കർണാടകയിൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു നികുതി പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ ഭൂരിഭാഗം മദ്യ ബ്രാൻഡുകളുടെയും വില വർദ്ധിച്ചു. എന്നാൽ വിപണിയിലെ മത്സരത്തിനനുസരിച്ച് ചില ബ്രാൻഡുകൾക്ക് വില കുറഞ്ഞിട്ടുമുണ്ട്. സംസ്ഥാന എക്സൈസ് വകുപ്പ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ 2026-27 ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരമാണ് ‘ആൽക്കഹോൾ ഇൻ ബീവറേജ്’ (AIB) അധിഷ്ഠിത എക്സൈസ് തീരുവ സംവിധാനം മെയ് 11 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ആഗോളതലത്തിൽ മദ്യനികുതി രംഗത്തെ ‘സുവർണ്ണ നിലവാരം’ ആയി കണക്കാക്കപ്പെടുന്ന രീതിയാണിത്. അയൽ സംസ്ഥാനങ്ങളിലെ മദ്യവിലയുമായി പൊരുത്തപ്പെടുക, വിലനിലവാരം സന്തുലിതമാക്കുക എന്നിവയാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ പരിഷ്കാരത്തോടെ സർക്കാരിന്റെ നേരിട്ടുള്ള വിലനിർണ്ണയ സംവിധാനം പൂർണ്ണമായും നിർത്തലാക്കി. വിപണി സാഹചര്യങ്ങൾ വിലയിരുത്തി ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഇനിമുതൽ മദ്യനിർമ്മാതാക്കൾക്കായിരിക്കും.
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IML), ബിയർ എന്നിവയുടെ പാക്കറ്റ് വലുപ്പം, ആൽക്കഹോളിന്റെ അളവ്, സ്ലാബ് സിസ്റ്റം എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ താരിഫ് നയം വന്നതോടെ സാധാരണക്കാർ ഉപയോഗിക്കുന്ന കുറഞ്ഞ വിലയിലുള്ള മദ്യത്തിന് വില ഗണ്യമായി വർദ്ധിച്ചു. മുൻപ് 70 രൂപയ്ക്ക് ലഭിച്ചിരുന്ന 180 മില്ലി (ക്വാർട്ടർ) വിസ്കി ടെട്രാപാക്കിന് ഇപ്പോൾ 95 മുതൽ 98 രൂപ വരെയായി ഉയർന്നു. അതുപോലെ മുൻപ് 135 രൂപയ്ക്ക് ലഭ്യമായിരുന്ന ക്വാർട്ടർ വിസ്കിയുടെ വില നിലവിൽ 160 രൂപയായി വർദ്ധിച്ചിട്ടുണ്ട്.
