ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ഹാസൻ താലൂക്കിലെ ശാന്തിഗ്രാമയ്ക്ക് സമീപം ദേശീയപാത 75-ൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന 36 യാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
യാത്രയ്ക്കിടയിൽ ബസിന്റെ ടയറുകളിലൊന്ന് പഞ്ചറായതിനെത്തുടർന്ന് വാഹനത്തിനുള്ളിൽ കനത്ത പുക പടരുകയായിരുന്നു. അപകടം മണത്ത ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് നിർത്തി യാത്രക്കാരോട് അടിയന്തരമായി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ബസിനുള്ളിൽ പുക നിറഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാർ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗുകളുമായി വേഗത്തിൽ പുറത്തേക്ക് ഓടിയിറങ്ങി. എന്നാൽ, ബസിന്റെ ലഗേജ് കംപാർട്ടുമെന്റിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം യാത്രക്കാരുടെയും വസ്ത്രങ്ങളും മറ്റ് വിലപ്പെട്ട സാധനങ്ങളും പൂർണ്ണമായി കത്തിയമർന്നതായി പോലീസ് അറിയിച്ചു.
വിവരമറിഞ്ഞ് ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം സ്ഥലത്തെത്തി തീയണച്ചെങ്കിലും, അപ്പോഴേക്കും ബസ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ ശാന്തിഗ്രാമ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
