കോഴിക്കോട്: കേരളം യു.ഡി.എഫ് തരംഗത്തിൽ ഇളകിമറിയുമ്പോൾ വടകരയിൽ നിന്നും വൈകാരികമായ വിജയക്കുറിപ്പുമായി ആർ.എം.പി സ്ഥാനാർത്ഥി കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ കൈവന്ന ഈ ഉജ്ജ്വല വിജയത്തെ ‘രാഷ്ട്രീയ നീതി’ എന്നാണ് രമ വിശേഷിപ്പിച്ചത്. ടി.പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രമയുടെ പ്രതികരണം.
“മതി കേരളമേ! ഇതുമതി!! കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു,” എന്ന് രമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ വടകരയിൽ കെ.കെ രമ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ആറാം റൗണ്ട് പിന്നിടുമ്പോൾ ലീഡ് പതിനായിരം കടന്നു. ചന്ദ്രശേഖരന്റെ ചോരയ്ക്ക് വടകര പകരം ചോദിക്കുമെന്ന് വോട്ടെണ്ണലിന് മുൻപേ രമ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സി.പി.എമ്മിന്റെ തകർച്ച ഈ രക്തസാക്ഷിത്വത്തിന്റെ ഫലമാണെന്ന കടുത്ത രാഷ്ട്രീയ വിമർശനവും അവർ ഉയർത്തി.
നിലവിൽ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ ഭാസ്‌കരൻ രണ്ടാം സ്ഥാനത്താണ്. അഡ്വ. കെ ദിലീപാണ് ബി.ജെ.പി സ്ഥാനാർത്ഥി. യു.ഡി.എഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോൾ വടകരയിലെ രമയുടെ വിജയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]