ബെംഗളൂരു : മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിന് സമീപം കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) ജലാശയത്തിൽ തോണി മറിഞ്ഞ് വിനോദസഞ്ചാരത്തിനെത്തിയ മലയാളി ദമ്പതികൾ മരിച്ചു. കൊച്ചി സ്വദേശികളായ മഞ്ജുനാഥ് (72), ഭാര്യ ജെസ്സി (71) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ശ്രീരംഗപട്ടണ താലൂക്കിലെ ഗിരിയരഹള്ളിക്ക് സമീപമുള്ള കെ.ആർ.എസ് ബാക്ക് വാട്ടേഴ്സിലായിരുന്നു അപകടം.
മഞ്ജുനാഥും കുടുംബാംഗങ്ങളും ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്കായി മൈസൂരുവിലെത്തിയത്. സ്വകാര്യ ഏജൻസിയുടെ കീഴിലുള്ള തോണിയിൽ ഇവർ ജലാശയത്തിൽ സഞ്ചരിക്കവെ ശക്തമായ കാറ്റിൽപ്പെട്ട് തോണി മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ വെള്ളത്തിൽ വീണ ദമ്പതികളെ ഉടൻതന്നെ രക്ഷപ്പെടുത്തി പാണ്ഡവപുര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയോട് പ്രതികരിക്കാതെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അപകടസമയത്ത് ഇരുവരും സുരക്ഷാ ജാക്കറ്റുകൾ ധരിച്ചിരുന്നുവെന്ന് കെ.ആർ.എസ് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
