ബെംഗളൂരു: ലോകത്തിലെ ഏറ്റവും മികച്ച 100 പാൻകേക്ക് പാചകക്കുറിപ്പുകളുടെ പട്ടികയിൽ ഇന്ത്യൻ രുചികൾക്ക് വൻ അംഗീകാരം. പ്രശസ്ത ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് 2026 മെയ് മാസത്തിൽ പുറത്തിറക്കിയ ആഗോള റാങ്കിംഗിലാണ് ദക്ഷിണേന്ത്യൻ വിഭവങ്ങൾ കരുത്തുതെളിയിച്ചത്. ഇന്ത്യയിൽ നിന്നുള്ള 11 വിഭവങ്ങൾ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ആറാം സ്ഥാനവും 4.3 സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയ മസാല ദോശയാണ് ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായത്.
കർണാടകയിലെ മലനാട്, തീരപ്രദേശങ്ങളിൽ നിത്യേനയുണ്ടാക്കുന്ന നീർ ദോശയും ഈ അഭിമാനപ്പട്ടികയിൽ 84-ാം സ്ഥാനം നേടിയിട്ടുണ്ട്. സാധാരണയായി പാശ്ചാത്യ രാജ്യങ്ങളിലെ ക്രേപ്പുകളെയും പാൻകേക്കുകളെയും കുറിച്ച് മാത്രം ചിന്തിക്കുന്ന ഭക്ഷണപ്രേമികൾക്കിടയിൽ ഇന്ത്യൻ രുചികളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ തെളിവാണ് ഈ നേട്ടം. ലാത്വിയയുടെ ഉരുളക്കിഴങ്ങ് പാൻകേക്കായ ‘കാർട്ടുപെലു പങ്കുകാസ്’ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഫ്രാൻസിന്റെ ക്രേപ്പുകൾ തൊട്ടുപിന്നാലെയുണ്ട്.
മസാല ദോശയ്ക്ക് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള ദോശ (15), പേപ്പർ ദോശ (35), ഉത്പം (74) എന്നിവയും പട്ടികയിലുണ്ട്. കേരളത്തിന്റെ തനത് വിഭവങ്ങളായ അപ്പവും (60) കല്ലപ്പവും (95) ആഗോള ഭൂപടത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. ആന്ധ്രാപ്രദേശിലെ പെസര ദോശ (63), മാൽപുവ (85), റവ ദോശ (95), ഒഡീഷയിലെ പിറ്റ (96) എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ വിഭവങ്ങൾ. നേർത്ത ക്രിസ്പിയായ ദോശയ്ക്കുള്ളിൽ മസാല നിറച്ച് സാമ്പാറും ചട്ണിയും ചേർത്ത് കഴിക്കുന്ന അനുഭവം അന്താരാഷ്ട്ര രുചിപ്പട്ടികകളിൽ മസാല ദോശയെ വേറിട്ടുനിർത്തുന്നു.
