ബെംഗളൂരു: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയവുമായി ബെംഗളൂരു മേഖല. 98.9 ശതമാനം വിജയം കരസ്ഥമാക്കിയ ബെംഗളൂരു, ദേശീയ തലത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി.
കർണാടകയിലെ എല്ലാ സി.ബി.എസ്.ഇ സ്കൂളുകളും ഉൾപ്പെടുന്നതാണ് ബെംഗളൂരു റീജിയൺ. 99.79 ശതമാനം വിജയവുമായി തിരുവനന്തപുരം, വിജയവാഡ മേഖലകൾ ഒന്നാം സ്ഥാനവും ചെന്നൈ (99.58%) രണ്ടാം സ്ഥാനവും സ്വന്തമാക്കി.
കഴിഞ്ഞ വർഷത്തേക്കാൾ ദേശീയ വിജയശതമാനത്തിൽ 0.04 ശതമാനത്തിന്റെ വർധനവുണ്ട്. ഇത്തവണ ഫലം നേരത്തെ പ്രഖ്യാപിച്ചു എന്ന പ്രത്യേകതയുമുണ്ട്.
ബെംഗളൂരു മേഖലയിൽ പരീക്ഷ എഴുതിയ 1,01,660 വിദ്യാർത്ഥികളിൽ 1,00,554 പേർ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. പതിവുപോലെ ഇത്തവണയും പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. പരീക്ഷയെഴുതിയ 46,796 പെൺകുട്ടികളിൽ 46,531 പേരും വിജയിച്ചു. ആൺകുട്ടികളിൽ 54,864 പേരിൽ 54,023 പേരാണ് വിജയിച്ചത്.
ദേശീയതലത്തിൽ 2.21 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങി. ഇതിൽ 55,000-ത്തോളം പേർക്ക് 95 ശതമാനത്തിന് മുകളിലാണ് മാർക്ക്. എന്നാൽ ഇത്തവണ റാങ്ക് പട്ടികയോ ഡിവിഷൻ തിരിച്ചുള്ള ലിസ്റ്റോ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചിട്ടില്ല. പകരം ഏറ്റവും മികച്ച പ്രകടനം നടത്തിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ നൽകും.
സംസ്ഥാനത്തെ നിരവധി സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചു. ബെംഗളൂരുവിലെ ശ്രീ ചൈതന്യ ടെക്നോ സ്കൂളിലെ കൽവി ജയിത, ബാപത്തു തരുണ്യ എന്നീ രണ്ട് വിദ്യാർത്ഥികൾ 500-ൽ 499 മാർക്ക് നേടി മികച്ച വിജയം സ്വന്തമാക്കി.
ദിവസവും അഞ്ചു മണിക്കൂർ വീതമുള്ള ചിട്ടയായ പഠനമാണ് തന്റെ വിജയരഹസ്യമെന്ന് കൽവി ജയിത പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ എയ്‌റോസ്‌പേസ് എൻജിനീയറിങ് മേഖലയിൽ ഉന്നത പഠനം നടത്താനാണ് ഈ മിടുക്കിയുടെ ആഗ്രഹം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]