ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണസ്തംഭനം ഒഴിവാക്കാനും സർക്കാർ രൂപീകരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ). കോൺഗ്രസ് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ, സി.പി.ഐ, സി.പി.എം എന്നീ പാർട്ടികൾക്കും വിജയ് പിന്തുണ തേടി കത്ത് നൽകി. ഇതോടെ ദ്രാവിഡ കക്ഷികളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു പുതിയ രാഷ്ട്രീയ ബദലിന് തമിഴ് മണ്ണിൽ കളമൊരുങ്ങുകയാണ്.
ഇടതുപക്ഷം ചർച്ചയിൽ; ഖർഗെയുടെ ഇടപെടൽ വിജയ്‌യുടെ കത്തിന് പിന്നാലെ ഇടതുപക്ഷ പാർട്ടികളുടെ സംസ്ഥാന നേതൃത്വങ്ങൾ അടിയന്തര ചർച്ചകൾ ആരംഭിച്ചു. വിജയ്‌യെ ബി.ജെ.പി പാളയത്തിൽ എത്തിക്കാതിരിക്കാൻ പിന്തുണ നൽകണമെന്ന അഭിപ്രായത്തിനാണ് നിലവിൽ മുൻതൂക്കം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ തന്നെ നേരിട്ട് ഇടതുപക്ഷ ദേശീയ നേതാക്കളുമായി സംസാരിച്ചു. ബി.ജെ.പിയുമായോ എൻ.ഡി.എ സഖ്യകക്ഷികളുമായോ യാതൊരു ബന്ധവും പാടില്ലെന്ന കോൺഗ്രസിന്റെ കടുത്ത ഉപാധി വിജയ് അംഗീകരിച്ചതായാണ് സൂചന. ടി.വി.കെയ്ക്ക് പിന്തുണ നൽകുന്ന ഔദ്യോഗിക കത്ത് കോൺഗ്രസ് ഇന്ന് ഗവർണർക്ക് കൈമാറും.
എ.ഐ.എ.ഡി.എം.കെയെ തള്ളി ടി.വി.കെ അതേസമയം, ദ്രാവിഡ കക്ഷികളുമായി സഖ്യത്തിനില്ലെന്ന നിലപാടിൽ ടി.വി.കെ ഉറച്ചുനിൽക്കുന്നു. എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിനില്ലെന്നും ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കുമെതിരായ ജനവിധിയാണ് ഇതെന്നും ടി.വി.കെ ജനറൽ സെക്രട്ടറി അരുൺരാജ് വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ടി.വി.കെ സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എ.ഐ.എ.ഡി.എം.കെയിൽ ഭിന്നത വിജയ്‌യെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എ.ഐ.എ.ഡി.എം.കെയിൽ ആഭ്യന്തര ഭിന്നത രൂക്ഷമായിരിക്കുകയാണ്. മുഖ്യപ്രതിപക്ഷ പദവി പോലും നഷ്ടമായ സാഹചര്യത്തിൽ, രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ ടി.വി.കെയെ പിന്തുണയ്ക്കണമെന്ന് രണ്ടാം നിര നേതാക്കൾ വാദിക്കുന്നു. എന്നാൽ, വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടി ഒരു പുതിയ പാർട്ടിയെ പിന്തുണയ്ക്കുന്നത് ഗുണകരമാകില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് വിജയ് നൽകിയ കത്തിൽ ഗവർണർ ഇന്ന് നിർണ്ണായക തീരുമാനം എടുത്തേക്കും. ഇടതുപക്ഷത്തിന്റെ നിലപാട് കൂടി വ്യക്തമാകുന്നതോടെ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ ചിത്രമാകും.
