ബെംഗളൂരു: സ്ത്രീകളുടെ ആരോഗ്യവും അന്തസ്സും സംരക്ഷിക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പുമായി കർണാടക ഹൈക്കോടതി. 18 മുതൽ 52 വയസ്സുവരെയുള്ള വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളത്തോടു കൂടിയ ‘ആർത്തവ അവധി’ (Menstrual Leave) നിർബന്ധമായും നൽകണമെന്ന് കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
നിലവിൽ സർക്കാർ ഈ നയം അംഗീകരിച്ചിട്ടുണ്ടെങ്കിലും പല സ്ഥാപനങ്ങളും ഇത് നടപ്പിലാക്കാൻ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.
രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് പുറമെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഔട്ട്‌സോഴ്‌സ് ജീവനക്കാർക്കും ഈ അവധിക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഐടി കമ്പനികൾ പോലുള്ള വൻകിട സ്ഥാപനങ്ങളിൽ മാത്രമല്ല, ഹോട്ടൽ തൊഴിലാളികളും ദിവസവേതനക്കാരും ഉൾപ്പെടുന്ന അസംഘടിത മേഖലയിലെ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.
സ്ത്രീകളുടെ ആർത്തവ ആരോഗ്യം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ‘ജീവിക്കാനുള്ള അവകാശത്തിന്റെ’ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് വെറുമൊരു അവധിയുടെ പ്രശ്നമല്ലെന്നും സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിർദ്ദിഷ്ട ‘കർണാടക ആർത്തവ അവധിയും ശുചിത്വ ബിൽ-2025’ വേഗത്തിൽ നിയമമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്
ബെലഗാവി ജില്ലയിലെ ഒരു ഹോട്ടൽ ജീവനക്കാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ചില തൊഴിലുടമ സംഘടനകൾ ഈ നയത്തിനെതിരെ രംഗത്തുവന്നെങ്കിലും, സ്ത്രീകളുടെ ജൈവികമായ ആവശ്യങ്ങൾ പരിഗണിക്കുന്നത് ലിംഗസമത്വത്തിന്റെ ഭാഗമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വനിതാ ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതിയുടെ ഈ ചരിത്രപരമായ ഉത്തരവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]