ബംഗളൂരു: കർണാടക ഭവന മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാന്റെ പുലകേശിനഗറിലെ വസതിയിൽ നിന്ന് 1.13 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മന്ത്രിയുടെ അകന്ന ബന്ധുവായ അമീർ അഹമ്മദ്, ഇയാളുടെ ബിസിനസ് പങ്കാളി സയ്യിദ് അമീർ എന്നിവരെയാണ് ശിവാജിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
മന്ത്രി കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ അമീർ അഹമ്മദ് ആസൂത്രിതമായാണ് കവർച്ച നടത്തിയത്. ബിസിനസിൽ വലിയ നഷ്ടം സംഭവിച്ചതിനെ തുടർന്ന് ഇയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നേരത്തെ മന്ത്രിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ സാമ്പത്തിക സഹായം ഇയാൾ കൈപ്പറ്റിയിരുന്നു. ഇതിനുപിന്നാലെ മക്ക സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ഇതിനായി മന്ത്രിയുടെ സഹായം തേടുകയും ചെയ്തു. എന്നാൽ ഈ ആവശ്യത്തിന് സഹായം ലഭിക്കാതെ വന്നതോടെയാണ് മോഷണം നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
മന്ത്രിയുടെ വീട്ടിൽ നിന്ന് ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]