ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ തുടരുന്നു. സർക്കാർ രൂപീകരണത്തിൽ നടൻ വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കുന്നതിനെച്ചൊല്ലി പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയിൽ കടുത്ത ഭിന്നത. ഭൂരിഭാഗം എംഎൽഎമാരും വിജയിനെ പിന്തുണയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ പാർട്ടി പിളർപ്പിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുക്കപ്പെട്ട 47 എഐഎഡിഎംകെ എംഎൽഎമാരിൽ 35 പേരും ടിവികെ സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ നേതാവും മൈലം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലാണ് ഈ വിഭാഗം എംഎൽഎമാർ ഒത്തുകൂടിയത്. ടിവികെയെ പിന്തുണയ്ക്കണമെന്ന തങ്ങളുടെ നിലപാട് ഇവർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ (ഇപിഎസ്) അറിയിച്ചു കഴിഞ്ഞു.
എന്നാൽ, പാർട്ടിയിലെ മറ്റൊരു വിഭാഗം ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഔദ്യോഗികമായ ഒരു നിലപാട് സ്വീകരിക്കാൻ എഐഎഡിഎംകെ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ, വിജയിന്റെ അടുത്ത അനുയായി എടപ്പാടി പളനിസ്വാമിയെ നേരിട്ട് കണ്ട് പിന്തുണ തേടിയതായും സൂചനകളുണ്ട്.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും, കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് ടിവികെയ്ക്ക് വേണ്ടത്. 10 സീറ്റുകളുടെ കുറവ് പരിഹരിക്കാൻ കോൺഗ്രസ് (5 സീറ്റ്), ഇടതുപക്ഷ പാർട്ടികൾ എന്നിവരുമായി വിജയ് ചർച്ചകൾ നടത്തിവരികയാണ്.
എഐഎഡിഎംകെയും ടിവികെയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ലാൽഗുഡി എംഎൽഎയും സാന്റിയാഗോ മാർട്ടിന്റെ പത്നിയുമായ ലീമ റോസ് മാർട്ടിൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപിഎസും ടിവികെ നേതൃത്വവും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ടെന്ന് പറഞ്ഞ ലീമ റോസ്, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.
ഭൂരിഭാഗം എംഎൽഎമാരും വിജയിനൊപ്പം പോകാൻ താല്പര്യം പ്രകടിപ്പിക്കുന്നത് എടപ്പാടി പളനിസ്വാമിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എംഎൽഎമാരുടെ ആവശ്യം തള്ളിയാൽ പാർട്ടിയിൽ വലിയൊരു വിഭാഗം വിജയിനൊപ്പം ചേർന്ന് പിളർപ്പിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ. വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]