മുംബൈ: തെന്നിന്ത്യൻ നടി ഹൻസിക മൊത്വാനിയും ബിസിനസുകാരൻ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന ഹർജി അനുവദിച്ചത്. പരസ്പര സമ്മതത്തോടെയുള്ള പിരിയലായതിനാൽ ജീവനാംശമോ മറ്റ് സാമ്പത്തിക അവകാശവാദങ്ങളോ വേണ്ടെന്ന് ഹൻസിക കോടതിയെ അറിയിച്ചു.
വിവാഹത്തിന് ശേഷം ജീവിതശൈലിയിലും സ്വഭാവത്തിലും പ്രകടമായ വലിയ വ്യത്യാസങ്ങൾ പരസ്പര ധാരണയോടെ മുന്നോട്ട് പോകാൻ തടസ്സമായെന്നാണ് വിവരം. നിരന്തരമുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഇരുവരെയും മാനസികമായി അകറ്റി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2024 ജൂലൈ മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.
2022 ഡിസംബറിൽ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അത്യാഡംബരപൂർവ്വമായിരുന്നു ഇവരുടെ വിവാഹം. ഈഫൽ ടവറിന് താഴെ വെച്ച് സോഹേൽ നടത്തിയ വിവാഹാഭ്യർത്ഥനയും വിവാഹ ചടങ്ങുകളും കോർത്തിണക്കി ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന പേരിൽ ജിയോസിനിമയിൽ ഡോക്യുസീരീസ് പുറത്തിറങ്ങിയിരുന്നു. രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇപ്പോൾ വേർപിരിയൽ.
ഹൻസികയുടെ സഹോദരന്റെ സുഹൃത്തായിരുന്ന സോഹേലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഹൻസികയുടെ അടുത്ത സുഹൃത്തായ റിങ്കി ബജാജായിരുന്നു സോഹേലിന്റെ ആദ്യ ഭാര്യ. ബാലതാരമായി എത്തി ദക്ഷിണേന്ത്യയിലെ മുൻനിര നടിയായി മാറിയ ഹൻസിക നിലവിൽ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]