ബെംഗളൂരു: ഗതാഗതക്കുരുക്കിന് പേരുകേട്ട ബെംഗളൂരു നഗരത്തിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓടിയെത്തിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സർജാപ്പൂരിൽ നിന്ന് മഹാദേവപുര വരെ പുലർച്ചെ ഓടിയെത്തിയ കീർത്തി പുർസ്വാനി എന്ന യുവതിയാണ് തന്റെ ഈ വേറിട്ട യാത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഗൂഗിളിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കണ്ട് ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുക എന്നതായിരുന്നു കീർത്തിയുടെ ലക്ഷ്യം.
രാവിലെ ആറ് മണിക്ക് സർജാപ്പൂരിൽ നിന്നാണ് കീർത്തി ഓട്ടം ആരംഭിച്ചത്. യാത്രാമധ്യേ മാറത്തഹള്ളിയും സെസ്ന ബിസിനസ് പാർക്കും പിന്നിട്ടതോടെ കടുത്ത പുകയും പൊടിയും ഗതാഗതക്കുരുക്കും വലിയ വെല്ലുവിളിയായി. രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഹൃദയമിടിപ്പ് 174-ൽ എത്തിയതായും നടപ്പാതകൾ ഇല്ലാത്തതിനാൽ അവസാന രണ്ട് കിലോമീറ്റർ വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ചാണ് ഓടിയതെന്നും കീർത്തി പറയുന്നു. ബെംഗളൂരു റോഡുകളിലെ യാത്ര വിഖ്യാതമായ ‘ടകേഷിസ് കാസിൽ’ ഗെയിം കളിക്കുന്നതുപോലെ സാഹസികമാണെന്ന് വീഡിയോയിൽ കീർത്തി പരിഹസിക്കുന്നുണ്ട്.
ഏകദേശം ഒരു മണിക്കൂർ 45 മിനിറ്റോളം ഓടി 7.45-ന് സുഹൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കീർത്തിയെ കാത്തിരുന്നത് നിരാശയായിരുന്നു. താൻ എത്തുമ്പോഴേക്കും സുഹൃത്ത് ഓഫീസിലേക്ക് പോയിരുന്നു. “ഗൂഗിളിൽ ജോലി ചെയ്യുന്നവരെ ഒരിക്കലും ബെസ്റ്റ് ഫ്രണ്ട് ആക്കരുത്” എന്നാണ് ഈ അനുഭവത്തിന് ശേഷം തമാശരൂപേണ കീർത്തി കുറിച്ചത്.
ബെംഗളൂരു നഗരത്തിലെ കാൽനടയാത്രക്കാർ നേരിടുന്ന ദുരിതം തുറന്നുകാട്ടുന്നതാണ് ഈ വീഡിയോ എന്ന നിലയിൽ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. നഗരത്തിലെ പൊടിപടലങ്ങൾക്കും കുരുക്കിനുമിടയിൽ ഒരു സാധാരണ ഓട്ടം പോലും എത്രത്തോളം ദുഷ്കരമാണെന്ന് ഈ അനുഭവം വ്യക്തമാക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]