ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ മാലിന്യ സംസ്കരണം പാളിയതോടെ അധികൃതർക്കെതിരെ പ്രതിഷേധം കടുക്കുന്നു. നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുന്നതിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പരാജയപ്പെട്ടതോടെ പ്രമുഖ വ്യവസായി കിരൺ മജുംദാർ ഷാ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ എക്‌സിലൂടെയാണ് (X) കിരൺ മജുംദാർ ഷാ തന്റെ രോഷം പ്രകടിപ്പിച്ചത്. മാലിന്യക്കൂമ്പാരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, “അധികൃതർ ഇത് ശ്രദ്ധിക്കുന്നുണ്ടോ അതോ അഭിനയിക്കുകയാണോ? ഇത് ലജ്ജാകരമാണ്” എന്ന് അവർ കുറിച്ചു. മുൻപും നഗരത്തിലെ ശുചിത്വ പ്രശ്നങ്ങളിൽ അവർ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു.
അതേസമയം, അധികൃതരുടെ സഹായം കാത്തുനിൽക്കാതെ ജനങ്ങൾ നേരിട്ട് മാലിന്യം നീക്കം ചെയ്യുന്ന സ്ഥിതി വിശേഷമാണ് പലയിടത്തുമുള്ളത്. ബെംഗളൂരു സൗത്ത് മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ഗുരപ്പനപാളയയിൽ മാസങ്ങളായി മാലിന്യം കെട്ടിക്കിടന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെത്തുടർന്ന് നാട്ടുകാർ സ്വന്തം നിലയിൽ ജെസിബിയും ലോറികളും വാടകയ്ക്കെടുത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സാമൂഹിക പ്രവർത്തകനായ മസ്തി സാക്കിറിന്റെ നേതൃത്വത്തിൽ സ്വന്തം പണം ചിലവഴിച്ചാണ് ഈ കാമ്പെയ്‌ൻ സംഘടിപ്പിച്ചത്.
പഴയ ഗുരപ്പനപാളയ സർക്കിളിൽ പ്രദേശവാസികൾ ഒത്തുകൂടി ജിബിഎയ്ക്കും കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. കടുത്ത ദുർഗന്ധം കാരണം പരിസരവാസികൾക്കും വഴിയാത്രക്കാർക്കും ശ്വസിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മാലിന്യം നീക്കം ചെയ്യാനോ അല്ലെങ്കിൽ പ്രദേശത്ത് മാലിന്യം തള്ളുന്നത് തടയാനോ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]