ബംഗളുരു : കർണാടകയിലെ ഹാസനിൽ തോട്ടം തൊഴിലാളികളെ തടങ്കലിലാക്കി അടിമവേല ചെയ്യിപ്പിച്ച ക്രൂരത പുറംലോകമറിഞ്ഞു.
മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ മാസങ്ങളോളം ഷെഡിൽ പൂട്ടിയിട്ട നിലയിലായിരുന്ന 18 തൊഴിലാളികളെ കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയവരിൽ കാസർകോട് പുത്തിഗെ സ്വദേശി ഉദയൻ, കൊല്ലം സ്വദേശി അനിൽകുമാർ എന്നീ മലയാളികളും ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം നാലിന് നടന്ന രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് എത്തിയവരെയാണ് ഉടമകൾ ക്രൂരമായി പീഡിപ്പിച്ചിരുന്നത്.
പ്രതിദിനം 700 രൂപ കൂലിയും മൂന്നുനേരം ഭക്ഷണവും താമസസൗകര്യവും വാഗ്ദാനം ചെയ്താണ് ഇവരെ ജോലിക്കെത്തിച്ചത്. എന്നാൽ ജോലിക്ക് ശേഷം ഇവരെ ഒരു ഷെഡിൽ പൂട്ടിയിടുകയായിരുന്നു പതിവ്.
വാഗ്ദാനം ചെയ്ത കൂലി നൽകിയിരുന്നില്ലെന്ന് മാത്രമല്ല, രണ്ട് നേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നതെന്നും രക്ഷപ്പെട്ടവർ പറയുന്നു.
സംഘത്തിലുണ്ടായിരുന്ന കർണാടക സ്വദേശിയായ ഈരണ്ണ എന്ന തൊഴിലാളി തടങ്കലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
ഇയാൾ നൽകിയ വിവരത്തെത്തുടർന്ന് മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് തോട്ടത്തിൽ പരിശോധന നടത്തിയത്. മോചിപ്പിക്കപ്പെട്ട മലയാളികളെ നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി.
സംഭവത്തിൽ തോട്ടം ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]