ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾക്കിടെ പുതിയ ആവശ്യങ്ങളുമായി ഭാര്യ സംഗീത ചെങ്കൽപ്പട്ട് കോടതിയെ സമീപിച്ചു. ചെന്നൈ നീലാങ്കരയിലുള്ള വസതിയിൽ തനിക്ക് താമസിക്കാൻ അനുമതി നൽകണമെന്നും വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അവിടെ തുടരാൻ അനുവദിക്കണമെന്നുമാണ് സംഗീത ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജിയിലെ പ്രധാന ആരോപണങ്ങൾ:
നീലാങ്കരയിലെ വീട്ടിൽ പ്രവേശിക്കാൻ വിജയ് തന്നെ അനുവദിക്കുന്നില്ലെന്നും ഈ ആവശ്യം ഉന്നയിച്ചപ്പോൾ താരത്തിന്റെ അഭിഭാഷകർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സംഗീത ആരോപിച്ചു. വിജയ് താമസിക്കുന്ന വീട്ടിൽ തനിക്കും തുല്യമായ ഓഹരിയുണ്ട്. 26 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനത്തിന് മുതിരുമ്പോൾ ചെന്നൈയിൽ തനിക്ക് താമസിക്കാൻ മറ്റ് ഇടമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2021-ൽ താൻ അറിഞ്ഞ വിജയ്‌യുടെ വിവാഹേതര ബന്ധമാണ് ദാമ്പത്യം തകരാൻ കാരണമെന്ന് സംഗീത ആരോപിക്കുന്നു. വിജയ്‌യും ഒരു നടിയും ഒന്നിച്ചുള്ള വിദേശയാത്രകളുടെ ചിത്രങ്ങൾ പ്രചരിച്ചിട്ടും താരം അത് നിഷേധിച്ചില്ലെന്നും ഇത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി. സിനിമകളിൽ നിന്ന് കോടിക്കണക്കിന് രൂപ വരുമാനമുള്ള വിജയ്, തനിക്കും മക്കൾക്കും ന്യായമായ ജീവനാംശം നൽകണമെന്നും സംഗീത കോടതിയിൽ ആവശ്യപ്പെട്ടു.
ഇല്ലെങ്കില്‍ സമാന സൗകര്യമുള്ള മറ്റൊരു വീട്
നീലാങ്കരയിലെ വീടാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രധാന ഭവനമെന്നും, കേസ് തീരുന്നത് വരെ അവിടെ താമസിക്കാൻ അനുമതി നൽകണമെന്നും സംഗീത ഹർജിയിൽ അഭ്യർത്ഥിച്ചു. അത് സാധ്യമല്ലെങ്കിൽ, അതേ നിലവാരത്തിലുള്ള മറ്റൊരു വീട് നൽകണമെന്നും ആവശ്യപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലിന് വിജയ് വിസമ്മതിക്കുകയാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം വിജയും തൃഷയും ഒരുമിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ വൈറലായിരുന്നു. കോടതിയില്‍ സംഗീത ഹര്‍ജി സമര്‍പ്പിച്ചതിന് ശേഷമാണ് ഈ വീഡിയോ പ്രചരിച്ചത്. ഇത് പല പ്രമുഖരുടെയും എതിര്‍പ്പിന് ഇടയാക്കി. തൊട്ടുപിന്നാലെയാണ് സംഗീത കോടതിയില്‍ വീണ്ടും പുതിയ ആവശ്യം ഉന്നയിച്ചത്.
1999-ലാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇവർക്ക് 25 വയസ്സുള്ള മകനും 20 വയസ്സുള്ള മകളുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ലണ്ടനിലായിരുന്ന സംഗീത കഴിഞ്ഞ ഡിസംബറിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പട്ട് കോടതിയിൽ ആദ്യ ഹർജി നൽകിയത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയും ചെയ്യുന്നതിനിടെ പുറത്തുവരുന്ന ഈ വാർത്തകൾ സിനിമാ-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]