പാലക്കാട്: പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഇറാൻ യുദ്ധം രൂക്ഷമായതോടെ ദക്ഷിണേന്ത്യയിലെ കാർഷിക-കയറ്റുമതി മേഖല കനത്ത പ്രതിസന്ധിയിലേക്ക്. യുദ്ധത്തെത്തുടർന്ന് തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നുള്ള മുട്ട കയറ്റുമതിയും തിരുച്ചിറപ്പിള്ളിയിൽ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതിയും പൂർണ്ണമായും നിലച്ചു. മാർച്ച് ഒന്ന് മുതൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വ്യാപാരികൾ വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
നാമക്കല്ലിൽ പ്രതിദിനം 5 കോടിയുടെ നഷ്ടം
രാജ്യത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമക്കല്ലിൽ നിന്ന് മാത്രം പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഏകദേശം 30 കോടി രൂപയുടെ നഷ്ടം സംഭവിച്ചു കഴിഞ്ഞു. സാധാരണഗതിയിൽ പ്രതിദിനം 1.10 കോടി മുട്ടകളാണ് ഇവിടെ നിന്ന് വിദേശത്തേക്ക് അയച്ചിരുന്നത്. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, മസ്കത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു പ്രധാന വിപണികൾ. എന്നാൽ തുറമുഖങ്ങൾ അടച്ചതും വ്യോമാതിർത്തിയിലെ കർശന നിയന്ത്രണങ്ങളും കയറ്റുമതിയെ പാടേ തകർത്തു.
ആഭ്യന്തര വിപണിയിലും തിരിച്ചടി
കയറ്റുമതി നിലച്ചതോടെ മുട്ടകൾ ആഭ്യന്തര വിപണിയിൽ കെട്ടിക്കിടക്കുകയാണ്. ഇതിന് പുറമെ കേരളത്തിലും തമിഴ്നാട്ടിലും സ്കൂൾ പരീക്ഷാക്കാലമായതിനാൽ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള മുട്ട സംഭരണം കുറഞ്ഞതും പ്രതിസന്ധി വർധിപ്പിച്ചു. കയറ്റുമതിക്കായി 4.80 രൂപ നിശ്ചയിച്ചിരുന്ന മുട്ട, ഇപ്പോൾ വിറ്റഴിക്കാൻ സാധിക്കാതെ 3.50 രൂപയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് വ്യാപാരികൾ.
യുദ്ധം നീണ്ടുപോയാൽ തമിഴ്നാട്ടിലെയും കേരളത്തിലെയും വിപണികളെ ഇത് കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]