ദുബായ്: യുഎഇയിലെ പ്രമുഖ വിനോദസഞ്ചാര-താമസ മേഖലയായ ദുബായ് ക്രീക്ക് ഹാർബറിൽ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇറാന്റെ ഡ്രോൺ പതിച്ച് കെട്ടിടത്തിന് തീപിടിച്ചെങ്കിലും വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച പുലർച്ചെ 2:45 ഓടെയാണ് ക്രീക്ക് ഹാർബറിലെ ആഡംബര താമസ സമുച്ചയമായ അഡ്രസ് ക്രീക്ക് ഹാർബറിന് (ടവർ 2) നേരെ ആക്രമണമുണ്ടായത്. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയത്തുണ്ടായ അപ്രതീക്ഷിത ആക്രമണം വലിയ പരിഭ്രാന്തി പരത്തി. ഡ്രോൺ പതിച്ച ഉടൻ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായി.
ശക്തമായ സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ ദുബായ് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുകയും സമയോചിതമായ ഇടപെടലിലൂടെ തീയണയ്ക്കുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണിന്റെ ഉറവിടത്തെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]