തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്ക് സ്വന്തം ഭൂമിയും വീടും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നമെന്നും നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതയിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ തടസങ്ങള്‍ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെ. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറെ ഭാഗത്ത് നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന് പറയാനും ആളുകള്‍ ഉണ്ടായി. ദുരന്തമുണ്ടായ ആദ്യ ആഴ്ചയില്‍ തന്നെ ചിലര്‍ അതിന് തുടക്കമിട്ടു. യഥാര്‍ഥ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ പോലും വ്യാജംചമച്ച് പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും കണ്ടു.
ലോകത്താകെയുണ്ടായ മഹായുദ്ധങ്ങളില്‍ പോലും യുദ്ധനീതി എന്ന ഒന്നുണ്ടായിരുന്നു പക്ഷെ ഇവിടെ നാം കണ്ടത് ഈ പുനരധിവാസ പദ്ധതിക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെയുള്ള ചിലരുടെ ഇടപെടലാണ്. അതില്‍ ലോകത്ത് കാണുന്ന യുദ്ധ നീതിപോലും കണ്ടില്ലെന്ന് പിണറായി പറഞ്ഞു
ഈ പദ്ധതി പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ തുടക്കത്തില്‍ തന്നെ അശേഷം സംശയമുണ്ടായിരുന്നില്ല. എല്ലാവരും ഈ ആശയത്തോട് യോജിച്ചു. എല്ലാവരും സഹകരിച്ചു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാരെ വരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പാരസ്പര്യത്തിന്റെ കേരള മാതൃക ലോകം വീണ്ടും കണ്ടെന്നും പിണറായി പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഏഴ് സെന്റിന്റെ പട്ടയം നല്‍കും. നിര്‍മാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]