ബെംഗളൂരു: സംസ്ഥാനത്തെ ആന ക്യാമ്പുകൾ, ക്യാപ്റ്റീവ് ആന മാനേജ്മെന്റ് സെന്ററുകൾ, പൊതുദർശന കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷ മുൻനിർത്തി കർണാടക വനംവകുപ്പ് ചരിത്രത്തിലാദ്യമായി പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ നടപ്പിലാക്കി. കഴിഞ്ഞ മെയ് 19-ന് ദുബാരെ ആന ക്യാമ്പിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.
പുതിയ പ്രോട്ടോക്കോൾ പ്രകാരം വിനോദസഞ്ചാരികൾ ആനകളെ കാണുമ്പോൾ കുറഞ്ഞത് 30 അടി അകലം പാലിച്ചിരിക്കണം. ആനകളെ തൊടുന്നതിനും കുളിപ്പിക്കുന്നതിനും ഭക്ഷണം നൽകുന്നതിനും പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ആനകളെ കാണുന്നതിനായി വനംവകുപ്പ് പ്രത്യേക ഗ്രീൻ സോണുകൾ സജ്ജീകരിക്കും. ആളുകൾ ഈ നിയുക്ത സ്ഥലങ്ങളിൽ മാത്രമേ നിലയുറപ്പിക്കാവൂ. ആനകളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ക്യാമ്പുകളിലെ മുഴുവൻ പ്രവർത്തനങ്ങളും സിസിടിവി ക്യാമറകൾ വഴി തത്സമയം നിരീക്ഷിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്യും. കൂടാതെ, പൊതുജനങ്ങൾക്കായി ഒരു ക്യാമ്പിലും ഒരേ സമയം പത്തിലധികം ആനകളെ പ്രദർശിപ്പിക്കാൻ പാടില്ലെന്നും വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
ക്യാമ്പിലെ ആനകളുടെ എണ്ണവും സൌകര്യങ്ങളും പരിഗണിച്ച് വിനോദസഞ്ചാരികളുടെ ബാച്ചുകളും സമയവും ക്രമീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗ്രീൻ സോണിൽ ഒരു സമയം 50 മുതൽ 75 വരെ വിനോദസഞ്ചാരികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഇവർക്ക് കാഴ്ചകൾ ആസ്വദിക്കാൻ 20 മുതൽ 30 മിനിറ്റ് വരെ മാത്രമായിരിക്കും സമയം അനുവദിക്കുകയെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനത്തെ എല്ലാ ക്യാമ്പുകൾക്കും 15 ദിവസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്. അതിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പുകളിൽ നേരിട്ടെത്തി പരിശോധന നടത്തി സുരക്ഷാ സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഒരു ക്യാമ്പും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) കുമാർ പുഷ്കർ കർശന നിർദ്ദേശം നൽകി.
