ബെംഗളൂരു: ഓരോ പരിസ്ഥിതി ദിനത്തിലും കോടികൾ ഒഴുക്കി നടത്തുന്ന വനവൽക്കരണ പ്രഹസനങ്ങൾ നഗരത്തിൽ തുടരുന്നു. മുൻവർഷങ്ങളിൽ വൻ ആഘോഷത്തോടെ നട്ടുപിടിപ്പിച്ച തൈകളിൽ 20 ശതമാനത്തിൽ താഴെ മാത്രം അവശേഷിക്കുമ്പോഴാണ്, കൃത്യമായ മുൻഗണനകളോ പരിചരണമോ ഇല്ലാതെ വീണ്ടും തൈനടീൽ വാരാചരണത്തിനായി അധികൃതർ കോടികൾ വകമാറ്റുന്നത്. നട്ടുനനയ്ക്കാനും സംരക്ഷിക്കാനും ആളില്ലാതെ, മഴക്കാലത്ത് തളിർക്കുന്ന തൈകൾ വേനൽ കടുക്കുന്നതോടെ കരിഞ്ഞുണങ്ങിപ്പോകുന്നതാണ് നഗരത്തിലെ പതിവ് കാഴ്ച.
തുടർപരിചരണത്തിൽ വരുത്തുന്ന ഗുരുതരമായ വീഴ്ചയാണ് ഇത്തരം പദ്ധതികളുടെ പരാജയത്തിന് പ്രധാന കാരണം. ഇതിനെയെല്ലാം അതിജീവിച്ച് കഷ്ടിച്ച് വളർന്നുവരുന്ന മരങ്ങളാകട്ടെ, വികസന പദ്ധതികളുടെ പേരിൽ അധികം വൈകാതെ തന്നെ മുറിച്ചുനീക്കപ്പെടുകയും ചെയ്യും. വർഷങ്ങളായി നഗരത്തിന് തണൽവിരിച്ചിരുന്ന വൻമരങ്ങൾ മെട്രോ, സബർബൻ റെയിൽവേ, റോഡ് വികസനം, മേൽപ്പാലങ്ങൾ എന്നിവയ്ക്കായി വ്യാപകമായി വെട്ടിമാറ്റുമ്പോൾ, അതിന് പകരമായി പുതിയവ നട്ടുപിടിപ്പിക്കാൻ പോലും നഗരത്തിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്.
ഇനി വെട്ടിമാറ്റലുകളിൽ നിന്ന് രക്ഷപ്പെട്ട് അവശേഷിക്കുന്ന മരങ്ങളുടെ സ്ഥിതിയും ഒട്ടും സുരക്ഷിതമല്ല. നഗരത്തിൽ വൻതോതിൽ കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ഉയർന്നതോടെ, മരങ്ങളുടെ വേരുകൾക്ക് മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ ഇടമില്ലാതായിരിക്കുകയാണ്. ഇത് നേരിയ കാറ്റിൽ പോലും മരങ്ങൾ കടപുഴകി വീഴുന്നതിന് കാരണമാകുന്നു. പച്ചപ്പ് നിലനിർത്താൻ ശാസ്ത്രീയമായ വഴികൾ തേടുന്നതിന് പകരം, കോടികൾ മുടുക്കിയുള്ള വെറും ‘നടീൽ ഉൽസവങ്ങൾ’ കൊണ്ട് നഗരത്തെ സംരക്ഷിക്കാമെന്ന അധികൃതരുടെ നിലപാടിനെതിരെ വലിയ രീതിയിലുള്ള ജനരോഷവും പരിഹാസവുമാണ് ഉയരുന്നത്.
