കർണാടകയിലെ കുടകിൽ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ADGP) റാങ്കിലുള്ള മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്നലമാട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് മരിച്ചത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിൽ തിതിമതിക്കടുത്തുള്ള കോനനകട്ടെ ഗ്രാമത്തിലെ ഒരു തോട്ടത്തിൽ വെള്ളിയാഴ്ചയായിരുന്നു ദരുണമായ സംഭവം നടന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം അഞ്ചംഗ സംഘത്തോടൊപ്പമാണ് സന്ധ്യ തോട്ടം സന്ദർശിക്കാൻ എത്തിയത്. ഇവർ തോട്ടത്തിലൂടെ നടന്നുപോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന മറ്റ നാലുപേരും ഓടി രക്ഷപ്പെട്ടെങ്കിലും, സന്ധ്യയ്ക്ക് സമയത്തിന് മാറിമാറാൻ സാധിച്ചില്ല. ആനയുടെ ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കർണാടകയിൽ വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനംവകുപ്പും പോലീസും പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
