ബെംഗളൂരു: വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഏഴ് വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി ഒരു കുടുംബം. ബെംഗളൂരുവിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (KIMS) ചികിത്സയിലായിരുന്ന ബാലന്റെ അവയവങ്ങളാണ് നാല് പേർക്ക് പുതുജീവൻ പകർന്നത്.
മഹാദേവപുരയിലെ കെ.ഐ.എം.എസ് (KIMS) ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. റോഡപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാലനെ രക്ഷിക്കാൻ ഡോ. ഗുരുദത്ത് എ.വിയുടെയും ഡോ. രഘുറാം ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഏഴ് ദിവസത്തോളം തീവ്രശ്രമം നടത്തി. എന്നാൽ അത്യാധുനിക ചികിത്സകൾ നൽകിയിട്ടും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല.
ഫെബ്രുവരി 24-നാണ് മെഡിക്കൽ സംഘം കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഈ തകർച്ചയ്ക്കിടയിലും തന്റെ മകൻ മറ്റൊരാളിലൂടെ ജീവിക്കട്ടെ എന്ന മാതൃകാപരമായ തീരുമാനം കുടുംബം കൈക്കൊള്ളുകയായിരുന്നു. ദേശീയ അവയവ-കല മാറ്റിിവയ്ക്കൽ അതോറിറ്റിയുടെ (NOTTO) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു നടപടികൾ.
കുട്ടിയുടെ അവയവങ്ങൾ സ്വീകരിച്ച നാല് രോഗികൾക്കും ഇതോടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വഴിതെളിഞ്ഞു. സ്വന്തം വേദനയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ തയ്യാറായ ആ കുടുംബത്തെയും ഡോക്ടർമാരെയും നഗരം ആദരവോടെയാണ് നോക്കിക്കാണുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]