ബെംഗളൂരു : രാഷ്ട്രീയത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന കർണാടക ബി.ജെ.പി.യിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് ആദരം.
ബെംഗളൂരു കോർപ്പറേഷനിലേക്കുൾപ്പെടെ സംസ്ഥാനത്ത് ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിളിച്ചുചേർത്ത പാർട്ടിയുടെ പ്രത്യേക സംസ്ഥാന നിർവാഹകസമിതി യോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്.
കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ശെഖാവത്ത്, പ്രഹ്ലാദ് ജോഷി, കർണാടകത്തിന്റെ ചുമതലയുളള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ എന്നിവർ യെദ്യൂരപ്പയ്ക്ക് ഉപഹാരം കൈമാറി.
2028-ൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കണമെന്ന് ആദരമേറ്റുവാങ്ങിയ യെദ്യൂരപ്പ പറഞ്ഞു. അഴിമതിയിൽ മുങ്ങിയ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കണമെന്നും ആവശ്യപ്പെട്ടു.
അതിനായി എവിടെവേണമെങ്കിലും പ്രവർത്തിക്കാനിറങ്ങാൻ താൻ ഒരുക്കമാണെന്നും 82-കാരനായ യെദ്യൂരപ്പ പറഞ്ഞു. അഞ്ചോ ആറോ വർഷംകൂടി സംസ്ഥാനത്ത് സഞ്ചരിച്ച് പ്രചാരണം നടത്താൻ തനിക്ക് കഴിയുമെന്നും അതിനുള്ള ആരോഗ്യമുണ്ടെന്നും പറഞ്ഞു.
കർണാടകത്തിൽ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജെ.ഡി.എസിനെ പരാമർശിക്കാതെയാണ് ബി.ജെ.പി. ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്നത് ശ്രദ്ധേയമായി.
കർണാടകത്തിൽ ബി.ജെ.പി. ഇതുവരെ ഒറ്റയ്ക്ക് അധികാരത്തിലെത്തിയിട്ടില്ല. 2019-ൽ അധികാരം പിടിച്ചെടുത്തെങ്കിലും അത് കോൺഗ്രസ് എം.എൽ.എ.മാരെ മറുകണ്ടം ചാടിച്ച് തങ്ങൾക്കൊപ്പം നിർത്തിക്കൊണ്ടായിരുന്നു.
ബെംഗളൂരു പാലസ് മൈതാനത്ത് സജ്ജീകരിച്ച വേദിയിൽനടന്ന നിർവാഹകസമിതിയിൽ കേന്ദ്രസഹമന്ത്രിമാരായ ശോഭാ കരന്തലജെ, വി. സോമണ്ണ, സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷനേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രിമാരായ ഡി.വി. സദാനന്ദഗൗഡ, ബസവരാജ് ബൊമ്മെ, ജഗദീഷ് ഷെട്ടാർ തുടങ്ങിയവരും സംബന്ധിച്ചു. പാർട്ടിയുടെ എം.പി.മാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ തുടങ്ങിയവരും പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]