ബെംഗളൂരു: കർണാടകയിലെ ഓട്ടോ, ക്യാബ് ഡ്രൈവർമാർക്ക് കന്നഡ ഭാഷ നിർബന്ധമാക്കണമെന്ന നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ മാതൃകയിൽ വാണിജ്യ വാഹന ഡ്രൈവർമാർക്ക് പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതോടെയാണ് ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, നഗരത്തിന്റെ ബഹുസ്വര സംസ്കാരത്തിന് ഇത്തരം നിയമങ്ങൾ വിഘാതമാകുമെന്ന് ഡ്രൈവർമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഗതാഗത സേവനങ്ങളെല്ലാം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തിൽ ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കേണ്ടതില്ലെന്ന് ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) വ്യക്തമാക്കി. ആപ്പുകൾ വഴി ലൊക്കേഷനും പണമിടപാടും നടക്കുന്നതിനാൽ ഭാഷ ഒരു തടസ്സമല്ലെന്നും ഇത്തരം നിയമങ്ങൾ ആയിരക്കണക്കിന് ഡ്രൈവർമാരുടെ ഉപജീവനത്തെ ബാധിക്കുമെന്നും യൂണിയൻ ജനറൽ സെക്രട്ടറി ഡി. രുദ്രമൂർത്തി പറഞ്ഞു. ഭാഷാ നിബന്ധനയേക്കാൾ ഉപരിയായി നിലവിൽ ഡ്രൈവർമാർ നേരിടുന്ന എൽ.പി.ജി ക്ഷാമവും വിലക്കയറ്റവും പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് ആദർശ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്ന ഡ്രൈവർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം ക്യാബ് ഡ്രൈവർമാർ രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം അയൽസംസ്ഥാനങ്ങളിൽ നിന്ന് വലിയതോതിൽ ഡ്രൈവർമാർ നഗരത്തിലെത്തിയതായും ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ഓല-ഉബർ ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നു. സുരക്ഷാ മുൻനിർത്തി ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കണമെന്നും ഭാഷാപരമായ നിയന്ത്രണങ്ങൾ ഗുണകരമാകുമെന്നുമാണ് ഇവരുടെ വാദം. വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് ഗതാഗത മേഖല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]