തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷയിൽ നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഒന്നേമുക്കാൽ മണിക്കൂറോളമാണ് കേസിൽ വാദം നടന്നത്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുലിൻ്റെ ജാമ്യഹര്‍ജിയിലെ വാദം നടന്നത്.
രാഹുലും പരാതിക്കാരിയും ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി മറ്റുള്ളവരെ പുറത്തിറക്കി വാദം കേട്ടത്.
ഇന്ന് രാവിലെ കേസിലെ പോലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിലുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചതോടെയാണ് നടപടികൾ അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടായിരുന്നു പോലീസ് ഹാജരാക്കിയത്.
ബലാത്സംഗം നടത്തിയതിന് തെളിവുണ്ട്, യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ട്, തുടങ്ങിയ കാര്യങ്ങളായിരുന്നു പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
മറ്റു കേസുകള്‍ പരിഗണിച്ചശേഷം രാവിലെ 11:30 ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ നടപടികളാരംഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.