ബെംഗളൂരു : ഗതാഗതനിയമം ലംഘിച്ചതിനെതിരേ നടപടിയ്ക്ക് ഒരുങ്ങിയ പോലീസുകാരനെ കുറച്ചുനേരത്തേക്ക് ‘കസ്റ്റഡിയിൽ’ എടുത്ത ഓട്ടോറിക്ഷാ ഡ്രൈവർക്ക് വേണ്ടി തിരച്ചിൽ. മേഖ്രി സർക്കിളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.
വൺവേ തെറ്റിച്ച് എത്തിയ ഓട്ടോറിക്ഷ സ്കൂട്ടറിൽ തട്ടിയതിനെത്തുടർന്ന് തടഞ്ഞു നിർത്തിയ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ രാധാകൃഷ്ണനെതിരേയായിരുന്നു അതിക്രമം.
സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ച് ഓട്ടോയിൽ കയറിയ പോലീസുകാരനെയും കൊണ്ട് ഓട്ടോ ഡ്രൈവർ അതി വേഗത്തിൽ വേറെ വഴിയിൽ പായുകയായിരുന്നു.
മറ്റ് വാഹനങ്ങൾക്ക് വരെ അപകടമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഓട്ടോ ഓടിച്ചത്. പോലീസുകാരൻ നിർത്താൻ പറഞ്ഞിട്ടും ചെവിക്കൊള്ളാതെ അലക്ഷ്യമായി പാഞ്ഞു. ഇതിനിടെ പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന വയർലെസ് സെറ്റ് റോഡിൽ വീണു. ഹെബ്ബാൾ ഭാഗത്തേക്ക് പോയ ഓട്ടോ ഇടയ്ക്ക് നിർത്തിയപ്പോൾ പോലീസുകാരൻ പ്രാണരക്ഷാർഥം ഇറങ്ങി.
അവിടെനിന്നും ഓട്ടോ കുതിച്ചു പാഞ്ഞു. പിന്നീട് കൂടുതൽ പോലീസ് എത്തി തിരച്ചിൽ നടത്തിയപ്പോൾ ഗംഗാനഗറിന് സമീപം ഒട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഓട്ടോയിൽനിന്ന് മാരകായുധം കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷാക്കാരന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.